covid-19

ഗുവാഹത്തി: ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറുകയും, അക്രമിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ അസം സർക്കാർ കടുത്ത നടപടിയിലേക്ക്. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രയാസം സൃഷ്ടിക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ പറഞ്ഞു. പരമാവധി സംയമയം പാലിച്ചത് പലരും അവസരമാക്കുന്നതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.

സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ കേന്ദ്രങ്ങളിൽ രോഗികൾ കുഴപ്പങ്ങൾ ഉണ്ടാക്കിയ സംഭവങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് എത്തിച്ചത്. സൗകര്യങ്ങളിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ രോഗികൾക്ക് തന്നെ നേരിട്ടറിയിക്കാം. അല്ലാതെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രശ്നമുണ്ടാക്കിയാൽ ഒരു ഔദാര്യവും കാട്ടില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. അറസ്റ്റ് ചെയ്യുന്നതിൽ ഒരു മടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകർ അക്രമത്തിന് ഇരയായിട്ടുണ്ട്.