ഇതിനകം മടങ്ങിയത് 18,984 അന്യസംസ്ഥാന തൊഴിലാളികൾ

കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഒരു ട്രെയിൻ കൂടി ജില്ലയിൽ നിന്നും പുറപ്പെട്ടു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഞായറാഴ്ച വൈകിട്ട് നാല് മണിക്കാണ് 1630 തൊഴിലാളികളുമായി പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ജില്ലയിൽ നിന്നും പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഞായറാഴ്ച യാത്ര ആരംഭിച്ചത്. ബേബി സുനഗർ, കുട്ടികൃഷ്ണൻ പൊയിൽ എന്നിവരുടെ ഇടപെടലാണ് ബംഗാളികൾക്ക് തുണയായത്.

മാഹിയിൽ നിന്നുള്ള 22 പേരടക്കം 1650 പേരാണ് ജൂൺ മൂന്നിന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയിൽ നിന്നും മടങ്ങിയ ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18,984 അതിഥി തൊഴിലാളികളാണ് ഇതുവരെ ജില്ലയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കണ്ണൂരിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കിയയക്കുന്നത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട ട്രെയിനുകൾ വഴി ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികൾ മടങ്ങിയിട്ടുണ്ട്. 16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയിൽ നിന്നും പുറപ്പെട്ടത്. മേയ് മൂന്നിനായിരുന്നു ആദ്യയാത്ര.