കാസർകോട്: ആയിരം കിറ്റുകൾ എത്തിയതോടെ കൊവിഡ് സമൂഹ വ്യാപനം അറിയുന്നതിനുള്ള ആന്റിബോഡി ടെസ്റ്റ് കാസർകോട് ജില്ലയിൽ ഇന്ന് ആരംഭിക്കും. കൈവിരലിൽ നിന്ന് രക്തമെടുത്താകും പരിശോധന.
താലൂക്കുകളിലെ നാല് കേന്ദ്രങ്ങളിലായാണ് ടെസ്റ്റ് നടത്തുന്നത്. 960 ടെസ്റ്റുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 40 കിറ്റുകൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി മാറ്റിവയ്ക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജന സമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ സമീപകാലത്ത് .യാത്ര ചെയ്തവർ, വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവരെയാണ് പരിശോധിക്കുന്നത് . രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക, പൊലീസ് ,ആശാ, അങ്കണവാടി , ആരോഗ്യ പ്രവർത്തകർ , മാധ്യമ പ്രവർത്തകർ, ഭക്ഷണം വിതരണം ചെയ്യുന്നവർ, കടകളിൽ ജോലി ചെയ്യുന്നവർ, സന്നദ്ധപ്രവർത്തകർ, സമ്പർക്ക സാധ്യതയുള്ള ഡ്രൈവർമാർ എന്നിവരെയും പരിശോധിക്കും.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളെ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും. കൊവിഡ് പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളിൽ ശ്വസന സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, രോഗ ഉറവിടം സ്ഥിരീകരിക്കാത്തവരുടെ പരിസരങ്ങളിൽ ഉള്ളവർ, 14 ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ എന്നിവരെയും പരിശോധിക്കും. മഞ്ചേശ്വരം താലൂക്കിൽ മംഗൽപാടി താലൂക്ക് ആശുപത്രിയും വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി താലൂക്ക് ആശുപത്രിയും ഹൊസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രിയും കാസർകോട് താലൂക്കിൽ ജനറൽ ആശുപത്രിയും പരിശോധന കേന്ദ്രങ്ങളാണ്.
ബൈറ്റ്
പരിശോധനക്ക് കൂടുതൽ കിറ്റുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിറ്റ് കിട്ടാൻ വൈകിയതിനാലാണ് ടെസ്റ്റ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ കളക്ട്രേറ്റിൽ യോഗം ചേർന്നാണ് അന്തിമ ധാരണ കൈക്കൊണ്ടത്. പരിശോധനയ്ക്കായി ഓരോ സ്ഥാപനത്തിലും മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ലാബ്‌ടെക്നിഷ്യൻ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഡോ. എ.വി. രാംദാസ്
(കാസർകോട് ഡി.എം.ഒ )