പരിയാരം: കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തിൽ കവർച്ച. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശ്രീകോവിലിന്റെയും ഓഫീസിന്റെയും പൂട്ടുകളും നാലു ഭണ്ഡാരങ്ങളും നിരീക്ഷണ കാമറയും മോഷ്ടാക്കൾ തകർത്തു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു കാമറ തകർത്ത നിലയിലും ക്ഷേത്രം ഓഫീസിലെ മേശ, അലമാര എന്നിവ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. ക്ഷേത്രം ഓഫീസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ മോണിറ്ററും ഡിവിആർ സിസ്റ്റവും കവർച്ചക്കാർ എടുത്തുകൊണ്ടുപോയി.
ക്ഷേത്രത്തിന്റെ അകത്തും പുറത്തുമുള്ള നാലു ഭണ്ഡാരങ്ങളാണ് കവർച്ച ചെയ്തത്. ഒരു സ്റ്റീലിന്റെ ഭണ്ഡാരം ഇളക്കിക്കൊണ്ടുപോയി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടാക്കൾ എടുക്കാൻ ശ്രമിച്ചിട്ടില്ല. ചുറ്റമ്പലത്തിന്റെ മുകളിലൂടെയാണ് കവർച്ചക്കാർ അകത്ത് കയറിയതെന്നാണ് സൂചന.
ക്ഷേത്രപരിസരത്തുള്ള എൻജിനിയറിംഗ് കോളേജിന്റെ ഹോസ്റ്റൽ ക്വാറന്റൈൻ കേന്ദ്രമായതിനാൽ രാത്രി 12 വരെ പരിയാരം പൊലീസ് ഈ പരിസരത്തുണ്ടായിരുന്നു. അതിനുശേഷമാണ് കവർച്ചയെന്ന് കരുതുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് ക്ഷേത്രകമ്മിറ്റി ഭണ്ഡാരങ്ങൾ തുറന്നിരുന്നു. അതിനാൽ ഭണ്ഡാരങ്ങളിൽ കൂടുതൽ പണമൊന്നും കാണാൻ സാദ്ധ്യതയില്ലെന്നു പറയുന്നു. എങ്കിലും കവർച്ചക്കാർ വരുത്തിയ നാശനഷ്ടങ്ങൾ വലുതാണ്. മുമ്പും പലതവണ ഈ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശമായ നരീക്കാംവള്ളിയിലെ വീട്ടിൽനിന്ന് പത്തുപവനോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധ
ർ പരിശോധന നടത്തി.