കാസർകോട് : റവന്യൂ വകുപ്പ് മന്ത്രി പങ്കെടുക്കാത്തതിനെ ചൊല്ലി യു.ഡി.എഫ് ജനപ്രതിനിധികൾ കാസർകോട് കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ. എ നെല്ലിക്കുന്ന് എം. എൽ. എ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയത്. മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ദീൻ യുഡിഎഫിന്റെ ബഹിഷ്കരണ തീരുമാനം അറിഞ്ഞു യോഗത്തിനെത്തിയില്ല.
മന്ത്രി ഇ. ചന്ദശേഖരൻ പങ്കെടുക്കുമെന്ന് അറിഞ്ഞാണ് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ യുഡിഎഫ് നേതാക്കൾ പങ്കെടുത്തത്. യോഗം തുടങ്ങുമ്പോഴാണ് മന്ത്രി ഇല്ലെന്ന് അറിഞ്ഞത്. കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം തുടങ്ങാൻ തീരുമാനിച്ചത്. കളക്ടറോട് തങ്ങൾക്കൊന്നും പറയാനില്ലെന്ന് അറിയിച്ചാണ് എം.പിയും എംഎൽഎയും യോഗ ഹാളിൽ നിന്നും ഇറങ്ങിപ്പോയത്.
എല്ലാ ബുധനാഴ്ചയും ജില്ലാ ഭരണകൂടം ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും എന്നും മന്ത്രി അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ജില്ലയിലെ നിലവിലുള്ള സ്ഥിതി ഗതികൾ ചർച്ച ചെയ്യുന്നതിനും കൊവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനുമാണ് യോഗം വിളിക്കുന്നതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. 'ഞങ്ങൾക്ക് മന്ത്രിയോടാണ് കാര്യങ്ങൾ പറയാൻ ഉള്ളത്.അത് കേൾക്കാൻ മാസത്തിൽ ഒരു യോഗത്തിൽ എങ്കിലും അദ്ദേഹം പങ്കെടുക്കേണ്ടതല്ലേ..' എന്നാണ് ബഹിഷ്‌കരണം സംബന്ധിച്ച് എൻ. എ നെല്ലിക്കുന്ന് എം എൽ എ പ്രതികരിച്ചത്.
കളക്ടർ എടുക്കുന്ന പല തീരുമാനങ്ങളും ശരിയല്ലെന്നും അന്യസംസ്ഥാനങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ ജില്ലയിൽ എത്തിക്കാൻ കളക്ടർ പാസ് കൊടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു മന്ത്രിക്കും സർക്കാരിനും ആണ് യുഡിഎഫ് കത്ത് നൽകിയത്. അതുകൊണ്ട് പരാതി കേൾക്കാൻ മന്ത്രി തന്നെ വേണമെന്നും എംഎൽഎ പറഞ്ഞു. ഭരണപക്ഷ എം.എൽ.എമാരായ കെ കുഞ്ഞിരാമൻ, എം രാജഗോപാലൻ, നീലേശ്വരം നഗരസഭാ ചെയർമാൻ കെ പി ജയരാജൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കാസർകോട് പൊലീസ് ചീഫ് ഡി. ശിൽപയും ഡി.എം.ഒ ഡോക്ടർ ഏ. വി രാംദാസും യോഗത്തിൽ പങ്കെടുത്തു.