india-china-

ലഡാക്ക്: അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്‌സോ മലനിരകളുടെ മേധാവിത്വമാണ്. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയിലുള്ള ഈ പ്രദേശം പിടിച്ചെടുക്കുന്നതോടെ ഇന്ത്യയുടെ സുരക്ഷാ ശേഷിയുടെ ഒരു പടി മുകളിൽ നിൽക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ ഇത്തരം തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം ഉയർത്തുകയാണ് രാജ്യം. നയതന്ത്ര പരമായി ഇടപെടുകയും ആവശ്യമെങ്കിൽ സേനയുടെ ഇടപെടലും ശക്തമാക്കാനാണ് നീക്കം. രാജ്യത്തിന്റെ ആത്മാഭിമാനത്തെ അടിയറ വെച്ചുള്ള ഒരു വിട്ടുവീഴ്ചയും ചൈനയോട് കാട്ടേണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്.

പാംഗോങ് ട്‌സോ തടാകത്തോട് ചേർന്നുള്ള മലനിരകളിൽ ഇപ്പോൾ തന്നെ ചൈനീസ് പട്ടാളം നിലയുറപ്പിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലുളള ഗൽവാൻ, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് പിന്മാറിയാണ് ചൈനീസ് സേന ഇവിടെ നിലയുറപ്പിച്ചത്. രണ്ടിടങ്ങളിൽ നിന്നുള്ള പിന്മാറ്റം തങ്ങളുടെ ഔദാര്യമാണെന്ന് ചിത്രീകരിച്ച് പാംഗോങ് ട്‌സോയിൽ വിലപേശാനാണ് ചൈനയുടെ തന്ത്രം. അതേസമയം മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും അവർ പിന്മാറുന്നത് വരെ സേന ഇവിടെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ റോഡ് അടക്കമുള്ള നിർമ്മാണം നിർത്തണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ തള്ളി. അതിർത്തിയിൽ സേനയുടെ വിവിധ വിഭാഗങ്ങൾ സുശക്തമായി സജ്ജമാണ്.