കരിക്കോട്ടക്കരി(കണ്ണൂർ): പാവപ്പെട്ട ആദിവാസികൾ വീടിനൊന്നുമല്ല ചോദിച്ചത്. ഒരു കക്കൂസ് കിട്ടിയാൽ നന്നായിരുന്നു എന്ന് മാത്രമാണ് അവർ വിചാരിച്ചത്. വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ ടെന്റ് മറിച്ച് അന്തിയുറങ്ങുന്ന ഇവരുടെ ആവശ്യം അധികൃതർ കേട്ടു. എന്നാൽ കക്കൂസിന് പകരം വലിയ ഒരു പാതാളക്കുഴി കുഴിച്ച് സംഗതി നടത്തിക്കോളാൻ ആജ്ഞാപിച്ച് യജമാനന്മാർ നാട് വിട്ടപ്പോൾ ഇവിടുത്തെ അന്തേവാസികൾ കുഴിക്ക് കാവലാണിപ്പോൾ. രണ്ട് കുട്ടികൾ ഇതിനകം കുഴിയിൽ വീണു. മഴക്കാലമായതോടെ അപകട ഭീഷണിക്ക് പുറമെ പകർച്ചവ്യാധി ഭീഷണിയും കൂടിയായപ്പോൾ പാവങ്ങളുടെ ദുരിതം പറഞ്ഞറയിക്കാൻ വയ്യാത്ത നിലയിലും.

കണ്ണൂരിന്റെ മലയോര മേഖലയായ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ 27 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥയുടെ ബലിയാടുകളായി കഴിയുന്നത്. കോളനി നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ച ഈ കുടുംബങ്ങൾക്കെല്ലാം കൂടി ആകെയുള്ളത് പൊട്ടിപ്പൊളിഞ്ഞൊരു കക്കൂസ് മാത്രം.

നവീകരണത്തിന്റെ ഭാഗം

കോളനിയിലെ പഴയ വീടുകൾ പൊളിച്ച് മാറ്റി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കുടുംബങ്ങളെ തൊട്ടടുത്തുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചത്. സ്വന്തമായി ടെന്റ് വലിച്ചുകെട്ടി കുടിലുകളുണ്ടാക്കി ഇവിടെ കഴിയുന്ന ഈ കുടുംബങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു കുടുസ് മുറിയിലാണ്. കൊവിഡ് ഭീതിയിൽ നാട് നടുങ്ങി നിൽക്കുമ്പോൾ ഇവരുടെ ദുരിതങ്ങൾ പഞ്ചായത്തധികൃതരുടെ മുന്നിലുമെത്തി. ഒടുവിൽ ഇവർക്ക് നല്ലൊരു കക്കൂസ് പണിതു നൽകുമെന്ന് ഉറപ്പു നൽകി ജെ.സി.ബി ഉപയോഗിച്ച് വലിയൊരു കുഴിയുമുണ്ടാക്കി. പിന്നെ ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ ഈ കുഴി ഈ കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

തലപൊക്കി ഡെങ്കിപ്പനി

ജില്ലയിൽ ആദ്യം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതും ഈ കോളനിയിലാണ്. ദിവസം മുഴുവൻ നീളുന്ന ദുർഗന്ധവും കൊതുകു കടിയും സഹിച്ച് ഈ മനുഷ്യജന്മങ്ങൾ ഇവിടെ കഴിയുകയാണ്. ആർക്കും വേണ്ടാത്തവരായി. ഇത്തിരിയെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ അധികൃതർ ഇവരുടെ ദുരിതം കണ്ണു തുറന്നു കാണണം.

ബൈറ്റ്

ഇവരുടെ ദുരിതങ്ങൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയായില്ല. കക്കൂസിന് ചോദിച്ച ഇവർ ഇപ്പോൾ കുടുങ്ങിയിരിക്കയാണ്. ഈ കുഴി മഴക്കാലത്ത് കടുത്ത ഭീഷണിയായി മാറും-

പ്രദീപൻ

നാട്ടുകാരൻ