കണ്ണൂർ: അർദ്ധരാത്രിയിൽ ദേശീയപാതയിൽ നടത്തുന്ന മത്സ്യകച്ചവടം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. ഇന്നലെ പുലർച്ചെ താഴെചൊവ്വയിലാണ് മത്സ്യവില്പന നാട്ടുകാർ തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മത്സ്യകച്ചവടം നിർത്തിവയ്പ്പിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് തലശേരി, ആയിക്കര മത്സ്യ മാർക്കറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് വൻകിട മത്സ്യകച്ചവടക്കാർ ദേശീയപാതയിൽ കച്ചവടം ആരംഭിച്ചത്. കീഴ്ത്തള്ളി, താഴെചൊവ്വ, ചാല, പള്ളിക്കുന്ന്, മുണ്ടയാട്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളിലെ റോഡരുകിലാണ് അർദ്ധരാത്രി കച്ചവടം നടക്കുന്നത്.
ലോറികളിലും കണ്ടെയ്നറുകളിലും കൊണ്ടുവരുന്ന മത്സ്യം ചെറുവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്നും പോലും വലിയ ലോറികളിൽ മീനുമായി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.