തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപ് പഞ്ചായത്തിന്റെ തെക്കേ അറ്റത്തെ ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി ഏഴു വർഷങ്ങൾക്ക് മുമ്പായി പണിത തൂക്ക് പാലം വെള്ളത്തിലായിട്ട് വർഷം ഏഴു കഴിഞ്ഞിട്ടും പരിഹാരമായില്ല. പകരം പാലമെന്ന സർക്കാരിന്റെ വാക്ക് വാക്കായി തന്നെ നിലനിൽക്കുന്നു. അറബിക്കടലിനും കവ്വായി കായലിനും ഇടയിലെ വടക്കേ വളപ്പ്, തൃക്കരിപ്പൂർ കടപ്പുറം എന്നിവിടങ്ങളിലെ ജനം കാലവർഷത്തിൽ ജീവനും കൈയിൽ പിടിച്ചുകൊണ്ട് യാത്രാ ചെയ്യേണ്ടി വരുന്ന ദുരിതാവസ്ഥ ഇക്കുറിയും തുടരും.
തകർന്ന പാലത്തിനു പകരം കൃത്യമായ ബദൽ സംവിധാനം ഒരുക്കാൻ പോലും വർഷങ്ങളായിട്ടും അധികൃതർക്ക് കഴിയാത്തതിൽ നാട്ടുകാർ രോഷത്തിലാണ്. നാലുകോടിയോളം രൂപ ചെലവിൽ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ നേതൃത്വത്തിൽ പണിത തൂക്കുപാലം 2013 ഏപ്രിൽ 29 നാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ജൂൺ 27 ഉച്ചയ്ക്ക് ഒരു മണിയോടെ പാലം തകർന്നുവീണു. പാലത്തിലുണ്ടായിരുന്ന മൂന്നുപേരും നീന്താനറിയുന്നവരായതിനാൽ ജീവാപായമുണ്ടായില്ല. തകർന്ന പാലത്തിന് പകരം പുതിയ പാലം പണിയാൻ 2015 ൽ കെൽ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഇതിന് ശേഷം നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും വാഗ്ദാനം പാലിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. തകർന്ന പാലത്തിന്റെ വലിയൊരു ഭാഗം അവശിഷ്ടങ്ങൾ ഇപ്പോഴും പുഴയിൽ ഒഴുക്ക് തടസപ്പെടുത്തി കിടക്കുകയാണ്.
തൂണിൽ നിന്നുയരാതെ തെക്കെക്കാട് പാലവും
ഇതേ സമയത്ത് തന്നെയാണ് പഞ്ചായത്തിന്റെ മദ്ധ്യത്തിലായി പടന്ന കടപ്പുറത്തേക്ക് തെക്കേകാടിൽ നിന്നുമൊരു തൂക്ക് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മാടക്കാൽ പാലത്തിന്റെ തകർച്ചയോടെ ഈ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലായി. ഈ പദ്ധതിയുടെ സ്മാരകമെന്നോണം പടന്ന കടപ്പുറത്തും, തെക്കെക്കാടിലുമായി രണ്ടു കൂറ്റൻ കോൺക്രീറ്റ് തൂണുകൾ ഇരു ഭാഗത്തും നില നിൽക്കുന്നുണ്ട്. രണ്ടു പദ്ധതികളിലുമായി ഏകദേശം എട്ടു കോടിയോളം രൂപ വെള്ളത്തിലായതല്ലാതെ പൊതുജനങ്ങൾക്ക് ഒരു ഗുണവും ലഭിച്ചില്ല.
മാടക്കാൽ തൂക്കുപാലം
ഉദ്ഘാടനം 2013 ഏപ്രിൽ 29
തകർന്നത് ജൂൺ 27 ഉച്ചയ്ക്ക്
വെള്ളത്തിലായത് 4 കോടി