rail
നിർദ്ദിഷ്ട തലശേരി -മൈസൂരു റെയിൽപാത

കണ്ണൂർ: കേരള- കർണാടക ചീഫ് സെക്രട്ടറിമാർ തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴി തുറക്കുന്നത് മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി -മൈസൂരു റെയിൽപാതയിലേക്കെന്ന് സൂചന. കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ചർച്ചയ്ക്ക് ക്ഷണിച്ച് കഴിഞ്ഞ ദിവസം കർണാടക ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. മാറി മാറി വരുന്ന ചീഫ് സെക്രട്ടറിമാർ തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നുവെങ്കിലും പദ്ധതി ഒരിഞ്ച് മുന്നോട്ട് പോയിരുന്നില്ല.

സ്വപ്ന പദ്ധതിക്ക് കാലാകാലങ്ങളായി തുരങ്കംവച്ചിരുന്നത് കേരള- കർണാടക അന്തർസംസ്ഥാന ബസ് ലോബിയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടങ്ങിയ പദ്ധതി ഒരിഞ്ച് മുന്നോട്ടുപോകാത്തതിനു പിന്നിൽ സ്വകാര്യ ബസ് ലോബിയും റെയിൽവേയും തമ്മിലുള്ള കള്ളക്കളിയാണെന്ന് നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു.

കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്‍ കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. ഇതോടെ 11.5 കിലോമീറ്റർ ദൂരത്തിൽ നദിക്കടിയിലൂടെ ട്രെയിൻ ഓടും.11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

നിലവിൽ തലശേരിയിൽ നിന്ന് കോഴിക്കോട്, ഷൊർണ്ണൂർ വഴി ട്രെയിൻമാർഗം ബംഗളൂരു എത്താൻ 15 മണിക്കൂർ വേണം. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർ കൊണ്ട് 207 കിലോ മീറ്റർ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറിൽ ബംഗളൂരിവിലേക്കും.

പദ്ധതിച്ചെലവിന്റെ 51 ശതമാനം സംസ്ഥാന സർക്കാരും 49 ശതമാനം കേന്ദ്രസർക്കാരുമാണ് വഹിക്കേണ്ടത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയിൽപാത.

തലശേരി - മൈസൂരൂ റെയിൽപാത ലാഭകരമാവില്ലെന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു ഡി.എം.ആർ.സി നേരത്തേ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വിശദമായ സർവേ നടത്താൻ മറ്റൊരു ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനോട് നിർദ്ദേശിച്ചു. കൊങ്കൺ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഒടുവിൽ അംഗീകരിച്ച റൂട്ട്

കർണാടകയിലെ പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ വഴി തലശേരിയിലെത്തുന്ന നിർദിഷ്ട പാതയ്ക്ക് 206 കിലോമീറ്ററാണ് ദൈർഘ്യം. രാജ്യത്തെ റെയിൽവേ ഭൂപടത്തിൽ വയനാടും ഇടംനേടുകയാണെന്ന പ്രത്യേകതയുമുണ്ട്.

206 കിലോമീറ്റർ ദൈർഘ്യം

6000 കോടി ചെലവ്