നീലേശ്വരം: രാജ്യത്ത് ആദ്യമായി യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രത്തിന് വേണ്ടി തറക്കല്ലിട്ട് ഒന്നര വർഷം തികയാറായിട്ടും തുടർ പ്രവർത്തനങ്ങൾ തുടങ്ങാതെ അധികൃതർ. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിൽ 4 യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രങ്ങൾ അനുവദിച്ചതിൽ സംസ്ഥാനത്തിന് അനുവദിച്ച ഗവേഷണ കേന്ദ്രത്തിനാണ് കാസർകോട് കരിന്തളത്ത് ആദ്യം തറക്കല്ലിട്ടത്.
2019 ജനുവരി 19ന് അന്നത്തെ ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായക്കായിരുന്നു.സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ തറക്കല്ലിട്ടത്. അന്ന് വകുപ്പ് മന്ത്രി ഒരു വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തികരിക്കും എന്നും പറഞ്ഞിരുന്നു.100 കിടക്കകളോടെയുള്ള ആശുപത്രി, യോഗ കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവയോടെ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഗവേഷണ കേന്ദ്രത്തിനായി കിനാനൂർ കരിന്തളത്ത് 15 ഏക്കർ ഭൂമി റവന്യു വകുപ്പ് ഒരു വർഷം മുമ്പ് തന്നെ കൈമാറിയിരുന്നു. റവന്യു വകുപ്പ് പെട്ടെന്ന് തന്നെ ഭൂമി കൈമാറിയതോടെയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടത്.
എന്നാൽ ആശുപത്രിക്ക് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല.
പിന്നിൽ രാഷ്ട്രീയമോ...
സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിൽ യോഗകേന്ദ്രം വരുന്നതിൽ ചില കോണുകളിൽ നിന്ന് എതിർപ്പുള്ളതിനാലാണ് യോഗ കേന്ദ്രത്തിന്റെ നിർമ്മാണം നീണ്ടു പോകുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. എന്നാൽ ബി.ജെ.പി.യുടെ ജില്ലാ നേതൃത്വം ഇക്കാര്യം നിഷേധിക്കുയാണ്. പ്രഖ്യാപിച്ച ഇടത്ത് തന്നെ യോഗ കേന്ദ്രം സ്ഥാപിക്കുമെന്നാണ് അവർ പറയുന്നത്.
ബൈറ്റ്
കിനാനൂർ കരിന്തളത്ത് അനുവദിച്ച യോഗ പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനിടയിൽ കൊവിഡ് 19ഉം ലോക്ക് ഡൗണും വന്നതാണ് കാലതാമസം നേരിട്ടത്. യാതൊരു കാരണവശാലും കരിന്തളത്ത് അനുവദിച്ച യോഗ പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രം നഷ്ടപ്പെടുകയില്ല.
അഡ്വ.കെ.ശ്രീകാന്ത്.( ബി.ജെ.പി ജില്ല പ്രസിഡന്റ്)