കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷനിലെ 13 ഡിവിഷനുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മൂന്ന് ഡിവിഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം കോർപറേഷനിലെ 51ാം ഡിവിഷൻ പൂർണമായും 48, 52 ഡിവിഷനുകൾ ഭാഗികമായും കണ്ടെയിൻമെന്റ് സോണുകളായി തുടരും.
നഗരത്തിൽ പ്ലാസ ജംഗ്ഷൻ റോഡ്, ബാങ്ക് റോഡ്, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂൾ റോഡ്, എസ്എൻ പാർക്ക് റോഡ്, മുനീശ്വരൻ കോവിൽ വഴി പ്ലാസ ജംഗ്ഷൻ ഉൾപ്പെടുന്ന പ്രദേശങ്ങൾ പൂർണമായും അടച്ചിടും. കാൾടെക്സ് ജംഗ്ഷൻ മുതൽ കളക്ടറേറ്റിന് മുൻവശത്തുള്ള റോഡ് ജില്ലാ പഞ്ചായത്ത് ഓഫീസ് വരെയുള്ള പ്രദേശങ്ങളിൽ ഗതാഗതവും ആൾക്കൂട്ടം കൂടുന്നതും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.
കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹോം ഡെലിവറി വഴി അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ നിശ്ചിത കടകൾ കോർപറേഷൻ പൊലീസ് അധികൃതർ തീരുമാനിക്കുന്നതനുസരിച്ച് തുറന്നു പ്രവർത്തിക്കും. നഗരത്തിലെ കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കാൻ കോർപറേഷൻ പൊലിസ് അധികൃതരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.
തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവ നിർബന്ധമാക്കണമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാധനകാര്യ സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാവുന്നതാണെന്നും കലക്ടർ വ്യക്തമാക്കി.
അതേസമയം, കൊളച്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ധർമടം പഞ്ചായത്തിലെ 13ാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.