കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. രോഗം ബാധിച്ച് മരിച്ച കെ.പി സുനിലിന്റെ ചികിത്സയിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പട്ടിക ജാതിവർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ജൂൺ 14 മുതൽ 16 വരെ സുനിലിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരു ചികിത്സയും നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ആശുപത്രിയിൽ ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന സുനിലിന്റെ ശബ്ദ സന്ദേശം ബന്ധുക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സുനിൽ ഇങ്ങനെ പറഞ്ഞത്. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ആരോപണം നിഷേധിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. കൊവിഡ് വ്യാപനത്തിലും സമൂഹ വ്യാപനത്തിലും ജില്ല പരക്കെ ചർച്ചയാകുമ്പോഴാണ് മരിച്ച ആളുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നത്.