കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ആതുരാലയമായ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെടാപ്പാട്. ലോക്ക് ഡൗൺ സൃഷ്ടിച്ച വറുതിക്കിടയിലും രോഗികൾക്ക് ആശുപത്രിയിലെത്താൻ വലിയ തുക നൽകേണ്ട സാഹചര്യമാണുള്ളത്.

ലോക്ക് ഡൗണിനു മുമ്പ് പതിനഞ്ചോളം ബസുകൾ ജില്ലാ ആശുപത്രി വഴി സർവ്വീസ് നടത്തിയിരുന്നു. ഇപ്പോഴിത് ഒരു മിനി ബസിൽ ഒതുങ്ങിയിരിക്കുകയാണ്. ഇതുതന്നെ മിക്ക സമയത്തും പണിമുടക്കുന്നു. ഓട്ടോ പിടിച്ചുപോകാൻ അലാമിപ്പള്ളിക്ക് 30 രൂപയും പുതിയകോട്ടയ്ക്ക് 50 രൂപയും നല്കണം. കോട്ടച്ചേരിയിലെത്തണമെങ്കിൽ 60 രൂപ നൽകണം. മലയോര മേഖലയിൽനിന്ന് ഉള്ള ബസിൽ കാഞ്ഞങ്ങാടെത്തുന്ന ഒരാൾക്ക് ആശുപത്രിയിലെത്താൻ 60 രൂപ നൽകേണ്ട സ്ഥിതിയാണ്. യാത്രക്കാരെ വിളിച്ചുകയറ്റുന്നതിനെ ചൊല്ലി ഇന്നലെ രാവിലെ ജില്ലാ ആശുപത്രി പരിസരത്ത് മിനി ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.

എട്ടു രൂപ കൊണ്ട് ബസിൽ കാഞ്ഞങ്ങാട് എത്താൻ കഴിയുമെന്നിരിക്കെയാണ് ബസ് ഇല്ലാത്ത അവസരം ഓട്ടോക്കാർ മുതലെടുക്കുന്നത്. ഇതോടൊപ്പം കാഞ്ഞങ്ങാടിന്റെ ഉൾപ്രദേശങ്ങളിലേക്കും ആവശ്യത്തിന് ബസ് സർവ്വീസുകളില്ല. കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതലായും ദേശീയപാതയിലും തീരദേശപാതയിലും മാത്രമാണ് സർവീസ് നടത്തുന്നത്.