കണ്ണൂർ: സ്വർണപ്പണയത്തിന്മേലുള്ള കാർഷികവായ്പയ്ക്ക് സബ്‌സിഡി അനുവദിക്കണമെങ്കിൽ 30ന് മുമ്പ് എല്ലാ ഇടപാടുകളും തീർക്കണമെന്ന റിസർവ് ബാങ്ക് നിർദേശം കർഷകർക്ക് തിരിച്ചടിയായി. ലോക്ഡൗണും കാർഷിക വിളകളുടെ വിലക്കുറവും കാരണം കടക്കെണിയിലായ കർഷകർ പണത്തിനായി നെട്ടോട്ടമോടുകയാണ്.
ജൂലായ് ഒന്നുമുതൽ കാർഷിക വായ്പയ്ക്ക് സബ്സിഡി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ മാത്രമെ കിട്ടൂ.. നേരത്തെ മാർച്ച് 31ന് മുമ്പ് തീർക്കണമെന്ന നിർദേശം ലോക്ഡൗണിനെ തുടർന്ന് ജൂൺ 30 വരെ നീട്ടുകയായിരുന്നു. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും കാർഷിക വായ്പകൾ കാലാവധി പൂർത്തിയാകുന്ന വേളയിൽ പുതുക്കണമെന്നതിന് ബാങ്കുകൾ ഇളവുകൾ നൽകാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലഭിക്കുന്ന കാർഷിക വായ്പ എടുത്തവരാണ് കൂടുതലും പ്രതിസന്ധിയിലായിരിക്കുന്നത്. കാർഷിക, സ്വർണ പണയ വായ്പ എടുത്തവർ ഒരു വർഷ കാലാവധി പൂർത്തിയാകും മുമ്പ് പുതുക്കിയാൽ മാത്രമേ സബ്സിഡി ലഭ്യമാകൂ. നിലവിലെ സാഹചര്യത്തിൽ കാർഷിക, സ്വർണ പണയ വായ്പകൾ പഴയതു പോലെ പുതുക്കുന്നത് നിർത്തലാക്കിയതായും പറയുന്നുണ്ട്.
അതേസമയം, ബാങ്കുകളിൽ ഫണ്ട് എത്താത്തതുമൂലം സബ്സിഡി കർഷകർക്ക് ലഭിക്കുന്നുമില്ല. പലർക്കും 7.85 ശതമാനം നിരക്കിൽതന്നെ ഇപ്പോൾ പലിശ അടയ്ക്കണം. സബ്സിഡി പിന്നീട് അതാത് അക്കൗണ്ടുകളിൽ എത്തിക്കോളുമെന്ന മറുപടിയാണ് പലർക്കും ബാങ്കുകളിൽനിന്നു ലഭിക്കുന്നത്. അതായത് നിലവിൽ മൂന്നുമാസത്തെ പലിശയും കൂട്ടുപലിശയും തിരിച്ചടയ്ക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.
പലിശ ഒഴിവാക്കിയത് ബാങ്കുകൾ അറിഞ്ഞില്ല!
ലോക്ക് ഡൗൺ കാലത്ത് വായ്പകൾക്ക് പലിശ ഒഴിവാക്കിയത് പല ബാങ്കുകളും അറിഞ്ഞില്ലെന്നാണ് കർഷകരോട് പറയുന്നത്. മിക്ക ബാങ്കുകളും ഏപ്രിൽ മാസത്തെ പലിശയും ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നുണ്ട്. ഇടപാടുകാർ മാനേജർക്ക് പരാതി നൽകിയെങ്കിലും അത്തരം നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് മറുപടി.
മാത്രമല്ല, ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ കൊവിഡ് കാലത്ത് വായ്പ തിരിച്ചടയ്ക്കാൻ എത്തിയവരെ പോലും അധികൃതർ മടക്കി അയയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.