കാഞ്ഞങ്ങാട്: സാമൂഹിക അകലം പാലിക്കണമെന്നുള്ള ബോധവൽക്കരണം ഇനി ഉണ്ടാവില്ലെന്നും, നിയമം ലംഘിക്കുന്നവരുടെ പേരിൽ കേസെടുക്കുമെന്നുമുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കർശ്ശന നിർദ്ദേശം പുറത്തുവന്നിട്ട് രണ്ടു മണിക്കൂർ തികയും മുമ്പ് കാഞ്ഞങ്ങാട്ട് പൊലീസ് പിടികൂടി റജിസ്റ്റർ ചെയ്തത് 6 കേസുകൾ. കൊവിഡ് വ്യാപനം തടയാൻ ഓർഡിനൻസ് വഴി കേരളത്തിൽ നടപ്പിലാക്കിയ എപ്പിഡെമിക് ആക്ട് ചുമത്തിയാണ് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തത്.
നയാ ബസാറിൽ തുറന്നിട്ട മെജസ്റ്റിക് മൊബൈൽ കടയുടമ കാഞ്ഞിരപ്പൊയിൽ അബ്ദുൾ സത്താറിന്റെ (26), പേരിൽ കേസ്സെടുത്തു. ഈ കടയിൽ മൊബൈൽ വാങ്ങാനെത്തിയ അഞ്ചിലധികം പേരെ ഒരുമിച്ചു കയറ്റി വ്യാപാരം നടത്തുന്നത് നേരിൽക്കണ്ട എസ്.ഐ കെ. അജിതയാണ് കടയുടമയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കല്ലൂരാവിയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ് ഉടമ സി.എച്ച് മൂസ്സയുടെ പേരിൽ കേസ്സെടുത്തത് പ്രിൻസിപ്പൽ എസ്.ഐ കെ.പി വിനോദ്കുമാറാണ്. ഈ സൂപ്പർ മാർക്കറ്റിലും ഇടപാടുകാർ നിറഞ്ഞിരുന്നു.
കല്ലൂരാവി ജംഗ്ഷനിൽ മാസ്‌ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും, കൂട്ടംകൂടി നിന്ന അഞ്ചു യുവാക്കളെ എസ്‌ഐ, കെ. രാജീവൻ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. നൗഷാദ് (25), നൗഫൽ (22), ഇസ്മായിൽ (34), ഫൈസൽ (26), ഇക്ബാൽ (29), എന്നിവരാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നു മുതൽ എപ്പിഡെമിക് നിയമം കർശ്ശനമാക്കാനും നിയമ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യാനും പൊലീസ് രംഗത്തിറങ്ങും. ഒരു കടയിൽ ഒരു നേരത്ത് മൂന്നിൽ കൂടുതൽ ഉപഭോക്താക്കൾ പാടില്ലാത്തതാണ്.