കോഴിക്കോട്: ചലച്ചിത്ര നടന്മാർക്കു നൽകുന്ന സംസ്ഥാന പുരസ്‌കാരത്തുകയെക്കാൾ കൂടിയ സമ്മാനത്തുക കിട്ടേണ്ടത് നാടക അഭിനേതാക്കൾക്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.
നാടകാഭിനയത്തിന് മാസങ്ങളുടെ റിഹേഴ്സൽ വേണ്ടിവരും. അതുമായി താരതമ്യം ചെയ്‌താൽ സിനിമാഭിനയം എളുപ്പമാണ്. രണ്ടു കോടി രൂപ പ്രതിഫലം വാങ്ങുന്ന സിനിമാ നടന് അവാർഡ് തുകയായി രണ്ടു ലക്ഷം കിട്ടുമ്പോൾ മികച്ച നാടക നടന് സർക്കാരിന്റെ അവാർഡ് തുക പതിനായിരമോ ഇരുപതിനായിരമോ മാത്രം. യുവകലാസാഹിതി നാടകഗ്രാമം എഫ്.ബി പേജിൽ 'നാടക വർത്തമാനങ്ങൾ' സംവാദ പരിപാടിയുടെ 25-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളിൽ സിനിമയ്ക്കു മീതെയാണ് നാടകത്തിന്റെ സ്ഥാനം. സിനിമ ഒഴിവാക്കി നാടകത്തിൽ അഭിനയിക്കാൻ മത്സരിക്കുന്ന ഹോളിവുഡ് നടന്മാരുണ്ട്. അതാണ് യഥാർത്ഥ അഭിനയമെന്ന് അവർക്കറിയാം. എന്നാൽ ഇവിടെ നാടകത്തെയും നാടക നടന്മാരെയും രണ്ടാംകിടക്കാരായി കാണുകയാണെന്നും ജോയ് മാത്യു പറഞ്ഞു.