കോഴിക്കോട്: വനിതാ കമ്മിഷൻ സർക്കാർ ചട്ടുകമായി മാറിയെന്ന് കെ. മുരളീധരൻ എം.പി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവന അപലപനീയമാണ്. ഇത് വനിതാ വിരുദ്ധ കമ്മിഷനാണ്.തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിക്കണം. അല്ലെങ്കിൽ സ്ഥാനമൊഴിയണം.
വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് ചെരിഞ്ഞ പിടിയാനയ്ക്ക് നൽകിയ പരിഗണന പോലും ലഭിച്ചില്ല. പ്രതികരിക്കാതെ സാംസ്‌കാരിക നായകർ ഒളിച്ചോടി.
മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സ്‌പെഷ്യൽ ട്രെയിനുകൾ ആവശ്യപ്പെട്ടെങ്കിൽ അതിന്റെ പകർപ്പ് മുഖ്യമന്ത്രി ഹാജരാക്കണമെന്ന് മുരളീധരൻ പറഞ്ഞു.