#ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടു വ്യക്തികൾക്ക് കൊവിഡ് സ്ഥീരികരിക്കുകയും ഒരാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി സമ്പർക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനും സമ്പർക്കത്തിലുള്ളവരുമായുള്ള ഇടപെടൽ ഒഴിവാക്കാനുമാണ് നിയന്ത്രണം കർശനമാക്കിയത്. 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും 2005 ലെ ദുരന്ത നിവാരണനിയമം സെക്ഷൻ 34 എ, ബി പ്രകാരവുമാണ് നടപടി.
കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തിറങ്ങുന്നതും ഒളവണ്ണ ഗ്രാമപഞ്ചായത്തിലേക്ക് പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഭക്ഷ്യ-അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ അഞ്ചു മണിവരെയാക്കി.
പഞ്ചായത്തിനു പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായിവരുന്നവർക്ക് വാർഡ് തല ദ്രുതകർമസേനയുടെ സഹായം തേടാം. പഞ്ചായത്തിൽ താമസിക്കുന്നവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ആരോഗ്യവിഭാഗം നിരീക്ഷിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സംസ്ഥാന പാത ഒഴികെയുള്ള റോഡുകളിലെ ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങൾക്ക് ഓടാം. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംചേരുന്നതും കടകളിൽ അഞ്ചിലധികം ആളുകൾ ഒരേസമയം എത്തുന്നതും നിരോധിച്ചു. പൊലീസ് നിരീക്ഷണം ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നിർദ്ദേശങ്ങൾ ലംഘിയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.