സുൽത്താൻ ബത്തേരി : വന്യ മൃഗങ്ങളെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. വനത്തോട് ചേർന്ന തോട്ടങ്ങൾ സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റുകൾ, ജനവാസകേന്ദ്രങ്ങളോട് ചേർന്ന വനമേഖല എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടത്തുന്നത്. പാലക്കാട് ആന സ്‌ഫോടക വസ്തു കടിച്ച് ചെരിഞ്ഞ പശ്ചാത്തലത്തിലാണ് പരിശോധന.
വന്യമൃഗങ്ങളെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുക, സ്‌ഫോടക വസ്തു ഉപയോഗിച്ച് കൊല്ലുക, വിനോദത്തിനായി വന്യ മൃഗങ്ങളെ പീഡിപ്പിക്കുക തുടങ്ങിയവ ക്രൂരതകൾ മൃഗങ്ങളോട് ചെയ്യുന്ന സംഭവങ്ങൾ വെളിച്ചത്ത് വന്നതോടെയാണ് പരിശോധനയും നിരീക്ഷണവും കർശനമാക്കിയത്. പാലക്കാട് ആന സ്‌ഫോടക വസ്തു കടിച്ച് മരിച്ചതിന് സമാനമായി വർഷങ്ങൾക്ക് മുമ്പ് വടക്കനാട് ഒരു പിടിയാന പൈനാപ്പിളിനുള്ളിൽ വെച്ച സ്‌ഫോടക വസ്തു കടിച്ച് ചെരിഞ്ഞിരുന്നു.
വന്യ ജീവി സങ്കേതത്തിനകത്തും സങ്കേതത്തോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലും പരിശോധന ആരംഭിച്ചു. 15 പേരടങ്ങുന്ന സംഘമാണ് ഓരോ മേഖലയിലും പരിശോധന നടത്തുന്നത്. കർണാടക അതിർത്തികളിൽ പരിശോധന പൂർത്തീകരിച്ചുകഴിഞ്ഞു. പെരിക്കല്ലൂർ, കൊളവള്ളി, മാടപ്പള്ളികുന്ന്, ചാമപ്പാറ, വണ്ടിക്കടവ്, കാപ്പിസെറ്റ്, ചീയമ്പം, ഓർക്കടവ്, പമ്പ്ര, ബീനാച്ചി എസ്റ്റേറ്റ്, കുറുവ ദ്വീപ്, പാതിരി, കുറിച്ചിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തി.
കഴിഞ്ഞ ദിവസം പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയിൽ ഒരു പുലി കുടുങ്ങിയതോടെ സ്ഥല ഉടമയെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ കോളേരി പരപ്പനങ്ങാടിയിലും കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മൃഗങ്ങളെ പിടികൂടുന്നതിനായി വയ്ക്കുന്ന കെണിയിൽ മനുഷ്യരും കുടുങ്ങുന്ന സംഭവവും വിരളമല്ല. മൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടികൂടുന്നതിനായി വെച്ച വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് പേരാണ് മരിച്ചത്. ഒരാൾ പുൽപ്പള്ളിയിലും മറ്റെരാൾ കല്ലൂരിലുമാണ്. കെണിയൊരുക്കുമ്പോൾ അബദ്ധത്തിൽ ഷോക്കേറ്റും മറ്റും മരിക്കുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഭാഗത്തും സ്‌ക്വാഡ് പരിശോധന നടത്തും. വന്യമൃഗങ്ങളെ പിടികൂടുന്നതിനായി ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും കെണിവെച്ചിട്ടുണ്ടങ്കിൽ സ്ഥല ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം അറിയിച്ചു.
ഫോട്ടോ
വന്യ മൃഗവേട്ട തടയുന്നതിനായി രൂപീകരിച്ച
പ്രത്യേക ടീം പരിശോധന നടത്തുന്നു