കോഴിക്കോട്: അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തനെ മഹത്വവത്‌കരിക്കാനാണ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശ്രമമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമ.
കൊലക്കേസിൽ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള കഠിനാദ്ധ്വാനം സഹതാപമുണർത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും ബാദ്ധ്യതയാണെന്ന് ടി.പി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആർക്കും മനസിലാക്കാവുന്നതേയുള്ളൂവെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി.
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാർട്ടി ചാനലും പത്രവും സൈബർ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയ കാഴ്ച കേരളം കാണുകയാണ്. ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയിൽ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചാരണം കഴിഞ്ഞെങ്കിൽ ഇനി ടി.പി. വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കിൽ വിധിന്യായത്തിലെ ഈ ഫോൺവിളി പട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്നേഹി' സഖാവ് ടി.പിയെ വെട്ടിനുറുക്കിയ ക്വട്ടേഷൻ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി വധത്തിന് മുമ്പ് തന്റെ ഫോണിൽ നിന്ന് വിളിച്ചത് ഏഴു തവണയാണ് !. കുഞ്ഞനന്തനിൽ മുഖ്യമന്ത്രി കണ്ട 'കരുതൽ"എന്താണെന്ന് മനസിലായല്ലോ!!""