കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തയ്യൽക്കടയിൽ ജോലി ചെയ്യുന്ന സെയ്ദുൽ ഇസ്ലാം മുന്നയെയാണ് പിടികൂടിയത്. 2013 ലാണ് സെയ്ദുൽ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബംഗളൂരുവിലെ തുണിക്കടയിൽ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലുമെത്തി. മുണ്ടുപറമ്പിലെ തുണിക്കടയിൽ ഏതാനും മാസം ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയിൽ ജോലിക്ക് ചേർന്നു. ഇവിടെ നിന്ന് ബംഗാളിലെ വ്യാജവിലാസത്തിൽ 1500 രൂപയ്ക്ക് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചു. 2019-ൽ തിരുനാവായയിലെ തുണിക്കടയിൽ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹത്തിനായി ബംഗ്ലാദേശിൽ പോയിരുന്നു. ഫെബ്രുവരിയിൽ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശിൽ തന്നെയാണ് താമസം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.