കോട്ടയം: ഷാനി മൻസിലിനോട് ചേർന്ന് നാലു വീടുകളുണ്ട്. പക്ഷേ, ആക്രമണം സമീപത്തെ ആരും അറിഞ്ഞില്ല. അബ്ദുൾ സാലിയു‌ടെ ഇടതു വശത്ത് മതിലിനോട് ചേർന്ന ഇരുനില വീട്ടിലും പ്രായമായ രണ്ടു ദമ്പതികൾ മാത്രമാണ് ഉള്ളത്. വലതു വശത്തെ വീട്ടിലും രണ്ടു ദമ്പതികൾ. ഇതിൽ ഭർത്താവ് നഗരത്തിൽ സ്ഥാപനം നടത്തുകയാണ്. ഇദ്ദേഹം പകൽ ജോലിയ്‌ക്കു പോകും. റോഡിന് അപ്പുറത്തുള്ള വീട്ടിലുള്ളവരും ഒരു ശബ്ദവും കേട്ടില്ലെന്ന് പറയുന്നു.

'ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല, ഏതാനും ചെറുപ്പക്കാര്‍ക്ക് സംശയം തോന്നിയതുകൊണ്ടു മാത്രമാണ് അപ്പോഴെങ്കിലും കൊലപാതക വിവരം പുറത്തറിയുന്നത്". ഷാനി മന്‍സിലിന്റെ തൊട്ടടുത്തു താമസിക്കുന്ന ആറ്റുചിറയല്‍ വര്‍ഗീസ് പറഞ്ഞു. താൻ അറിഞ്ഞത് വഴിയിലൂടെ എത്തിയ യുവാക്കൾ പറഞ്ഞപ്പോൾ മാത്രമാണ്. വാടക വീടു തുറന്നു കാണാനെത്തിയ യുവാക്കള്‍, പഴയ വീടിനു സമീപം എത്തിയപ്പോള്‍ ആരെയും കാണാതിരുന്നതിനെത്തുടര്‍ന്ന് ഷാനി മന്‍സിലിലെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുറ്റും നടക്കുന്നതിനിടെ പാചകവാതകത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി ഞങ്ങളെ അറിയിക്കുകയുമായിരുന്നു.

അഗ്നിശമന സേനയെത്തി പാചക വാതക ചോര്‍ച്ച തടയാന്‍ വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. മരിച്ച ഷീബയുടെ കാലില്‍ നൂല്‍ക്കമ്പി ചുറ്റി കറന്റടിപ്പിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.