ദുരിതാശ്വാസ ക്യാമ്പുകളൊരുക്കും
കോട്ടയം : കാലവർഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ കളക്ടർ എം.അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവരെയും ഹോം ക്വാറന്റൈനിൽ കഴിയുന്നവരെയും താമസിപ്പിക്കുന്നതിന് ദുരന്ത പ്രതികരണ മാർഗരേഖപ്രകാരം പ്രത്യേക സംവിധാനമൊരുക്കും.
പ്രകൃതി ദുരന്തങ്ങളുണ്ടായാൽ നേരിടുന്നതിന് ജില്ലയിൽ നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്തനിവാരണ രൂപരേഖയ്ക്കായി ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ്, അതത് തദേശസ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പൊലീസ്-അഗ്‌നിശമനസേന വിഭാഗങ്ങളുടെ പക്കലുള്ള ഉപകരണങ്ങൾക്ക് പുറമേ വ്യക്തികളുടെയും സംഘടനകളുടെയും ഉടമസ്ഥതയിലുള്ളവ കൂടി സജ്ജമാക്കും.
ഭക്ഷവസ്തുക്കൾ ഉറപ്പ് വരുത്തും
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മൂന്ന് മാസത്തേക്ക് ജില്ലയിൽ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മഴക്കാല സാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു. ദുരിത മേഖലകളിലുള്ള വളർത്തുമൃഗങ്ങൾക്ക് സുരക്ഷിത വാസസ്ഥാനവും തീറ്റയും ചികിത്സയും ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണവകുപ്പിന് നിർദ്ദേശം നൽകി.
24 മണിക്കൂർ കൺട്രോൾറൂം
അടിയന്തിരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിന് ജില്ലാതല എമർജൻസി ഓപ്പറേഷൻ സെല്ലിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. താലൂക്ക്, തദേശസ്ഥാപനതലങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കാനും കളക്ടർ നിർദ്ദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശദമാക്കി.