ജയിലിൽ നിന്ന് ഇറങ്ങിയത് മൂന്നാഴ്ച മുൻപ്

കോട്ടയം : മോഷണക്കേസിൽ ജയിലിൽ നിന്ന് മൂന്ന് ആഴ്‌ച മുൻപ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ബൈക്ക് മോഷണക്കേസിൽ പൊലീസ് പിടിയിൽ. മേയ് 31 ന് കോട്ടയം ജനറൽആശുപത്രി വളപ്പിൽ നിന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്. അയ്മനം കുടയംപടി പെരുമന കോളനി കാട്ടുപറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കഞ്ഞിക്കുഴി മുട്ടമ്പലം പാറേക്കവല തോട്ടയ്ക്കാട് മറ്റം വീട്ടിൽ ഉണ്ണികൃഷ്ണനെ (ഉണ്ണിക്കുട്ടൻ -20) ആണ് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
ആർപ്പൂക്കര കണ്ണനല്ലൂർ സ്വദേശി രമേശ് ഗോപിയാണ് ബൈക്ക് മോഷണം പോയതായി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനിടെയാണ് മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഉണ്ണിക്കുട്ടൻ ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഉണ്ണിക്കുട്ടൻ ബൈക്കിൽ കറങ്ങുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ അയ്മനം, കുടയംപടി ഭാഗങ്ങളിൽ ഉണ്ണിക്കുട്ടൻ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പി.എൻ മനോജ്, പ്രകാശൻ ചെട്ടിയാർ, കെ.ഒ രാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.കെ സജീവ്, സിവിൽ പൊലീസ് ഓഫീസർ കെ.ആർ ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

സ്‌പ്ളെൻഡർ കണ്ടാൽ വിടില്ല

പ്രായപൂർത്തിയാകും മുൻപ് മോഷണക്കേസിൽ അകത്തായതാണ് ഉണ്ണിക്കുട്ടൻ. കഴിഞ്ഞ രണ്ടുവർഷത്തതിനിടെ അഞ്ചിലേറെ ബൈക്ക് മോഷണക്കേസുകളാണ് ഉണ്ണിക്കുട്ടന്റെ പേരിലുള്ളത്. സ്‌പ്ളെൻഡർ ബൈക്കുകൾ കൂടുതലും മോഷ്ടിച്ചത്. മോഷണക്കേസിൽ അറസ്റ്റിലായിരിക്കെ പൊലീസിനെ വെട്ടിച്ച മുങ്ങുകയും ചെയ്തു. കോട്ടയം വെസ്റ്റ്, മണർകാട്, പൊൻകുന്നം സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ ബൈക്ക് മോഷണക്കേസുകൾ.