
കോട്ടയം: തല്ക്കാലം ഒരു മുന്നണിയിലും ചേരാതെ നിൽക്കാൻ യു.ഡി.എഫിൽ നിന്ന് പുറത്തായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.
ഇന്നലെ സ്റ്റീയറിംഗ് കമ്മിറ്റി ചേർന്ന് രാഷ്ടീയ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ന്യൂട്രൽ ലൈൻ മതിയെന്നാണ് 57 പേർ പങ്കെടുത്ത അവൈലബിൾ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിലപാട്. ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് യോഗശേഷം ജോസ് കെ മാണി അറിയിച്ചു.
പുറത്താക്കിയത് അടഞ്ഞ അദ്ധ്യായമല്ലെന്നും ചർച്ചക്ക് സാദ്ധ്യതയുണ്ടെന്നും ഇവരുടെ യോഗത്തിന് മുമ്പ് ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു.
അപമാനിച്ച് പുറത്താക്കിയശേഷം ഇനി എന്തു ചർച്ചയെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. മുന്നണിമാറ്റ ചർച്ച ഉണ്ടായില്ല.
യു.ഡി.എഫിലേക്ക് ഉടൻ തിരിച്ചുചെല്ലുന്നത് ക്ഷീണമാവും. ഇടത്,എൻ.ഡി.എ മുന്നണികളുമായി ഇപ്പോൾ ചർച്ച നടത്തുന്നത് അണികൾക്ക് രസിക്കില്ല.വാർഡു തലംവരെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.
ഭാവി നിലപാട് തീരുമാനിക്കാൻ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എം.എൽഎമാരായ റോഷി അഗസ്റ്റിൻ,എൻ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.
ജോസഫ് വീടും പാർട്ടി ഓഫീസും
തട്ടിയെടുക്കാൻ ശ്രമിച്ചു:ജോസ്
പി.ജെ.ജോസഫിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിലും പിന്നീട് മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോഴും ജോസ് കെ മാണി നടത്തിയത്. മാണിയുടെ മരണശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ലോക് സഭ,നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പ്രശ്നങ്ങളുണ്ടാക്കി പാർട്ടി ഓഫീസും സ്മാരകമാക്കി പാലായിലെ വീടും പിടിച്ചെടുക്കാൻ ശ്രമിച്ചു .
38 വർഷം യു.ഡി.എഫിനെ പടുത്തുയർത്താനുള്ള ‘സോഴ്സ് ഓഫ് പവർ’ ആയിരുന്ന
മാണിയെ മറന്നാണ് അദ്ദേഹം രൂപം നൽകിയ പ്രസ്ഥാനവും യുഡിഎഫുമായുള്ള ഹൃദയബന്ധം മുറിച്ചു മാറ്റിയതെന്ന് ജോസ് വിമർശിച്ചു.
യു.ഡി.എഫ് പുറത്താക്കുന്നവരുടെ
വെന്റിലേറ്ററല്ല എൽ.ഡി.എഫ് : കാനം
തിരുവനന്തപുരം: യു.ഡി.എഫ് ദുർബലപ്പെടുമ്പോൾ അതിലേതെങ്കിലുമൊരു വിഭാഗത്തെ സഹായിക്കേണ്ട ബാദ്ധ്യത തങ്ങൾക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അങ്ങനെയുള്ളവരുടെ വെന്റിലേറ്ററാകാൻ തങ്ങൾക്കാവില്ല. കെ.എം. മാണിയുടെ മുന്നണിപ്രവേശന വിഷയത്തിൽ സി. പി. ഐയുടെ മുൻനിലപാടുകളിൽ മാറ്റമില്ലെന്നും കാനം വ്യക്തമാക്കി.
യു. ഡി. എഫ് പുറത്താക്കിയ ജോസ് കെ.മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അഭിപ്രായം പറയാം. മുഖ്യമന്ത്രി പറഞ്ഞതുപോലെ കാള പെറ്റു എന്ന് കേട്ടാൽ ഉടനെ കയർ എടുക്കേണ്ട കാര്യമില്ലല്ലോ. രാഷ്ട്രീയത്തിൽ എല്ലാ കാലത്തും ഒരേ നിലപാടായിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, അത് ശരിയാണെന്നും രാഷ്ട്രീയത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കില്ലെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
സി.പി.ഐയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഇടതുമുന്നണിയിൽ ആരെയെങ്കിലും ചേർക്കുന്നെങ്കിൽ അത് കൂട്ടായി ആലോചിച്ചാവും. എൽ.ഡി.എഫ് ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ആലോചിക്കുമ്പോൾ സി.പി.ഐ നിലപാട് വ്യക്തമാക്കും.
യു.ഡി.എഫിലെ കക്ഷികൾ എങ്ങോട്ട് പോകുന്നുവെന്നത് ഞങ്ങളുടെ വിഷയമല്ല. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. ഞങ്ങൾ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ്. ആ അർത്ഥത്തിൽ ഒരു ഇടതുപക്ഷ ഇമേജ് ഈ മുന്നണിക്കുണ്ട്. ആ നയങ്ങളാണ് ഞങ്ങൾ നടപ്പാക്കുന്നത്.
ഇടതുമുന്നണിയുടെ നയങ്ങളുമായി യോജിക്കാൻ ജോസ് വിഭാഗം തയാറായാലോ എന്ന ചോദ്യത്തിന് അവരുടെ നിലപാട് ബോദ്ധ്യപ്പെടുമ്പോൾ പരിശോധിക്കാമെന്ന് കാനം പറഞ്ഞു.