kaumudy-news-headlines

1. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ട് ഉള്ളത്. കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദമാകും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ആകുമെന്നാണ് പ്രവചനം.


2. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെത്തും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തില്‍ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
3. സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനം ഒഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. മുതിര്‍ന്ന സെക്രട്ടറിമാര്‍ അടക്കം ഉള്ളവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. 1986 ബാച്ചിലെ ഉദ്യോഗസ്ഥന്‍ ആയ വിശ്വാസ് മേത്തയുടെ കാലാവധി അടുത്ത ഫെബ്രുവരി വരെയാണ്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ആരോഗ്യം വിദ്യാഭ്യാസം റവന്യു ജലവിഭവ വകുപ്പുകളുടെ മേധാവി ആയിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ്.
4. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനില്‍ക്കെ നിര്‍ണ്ണായ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി തലത്തില്‍ മാറ്റം ഉണ്ടാകുന്നത്. കൊവിഡ് നിയന്ത്രണത്തിന് മുന്‍ഗണന എന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ അടക്കം നിര്‍ണ്ണായക തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം പ്രഖ്യാപിക്കും. പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിച്ചാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദം വിശ്വാസ് മേത്തക്ക് കൈമാറിയത്. ടോം ജോസ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടേയും പദ്ധിതികളിടേയും തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വിശ്വാസ് മേത്തയും പ്രതികരിച്ചു.
5. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക. ഏഷ്യയിലെ പ്രധാനികളായ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചൈനയ്ക്ക് എതിരെ ഇന്ത്യയോട് ഒപ്പം അമേരിക്ക നിലകൊള്ളും എന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കും എന്നും മൈക്ക് പോംപിയോ അറിയിച്ചു. ചൈനീസ് ഭീഷണി നേരിടാന്‍ സാധ്യമായത് എല്ലാം അമേരിക്ക ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും മുന്നേറാനും ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ദീര്‍ഘകാലം ആയുള്ള ഈ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷമെന്നും മൈക്ക് പോംപിയോ പറയുന്നു. പ്രമുഖ അമേരിക്കന്‍ മാദ്ധ്യമം ആയ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് പോംപിയോ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
6. രാജ്യത്ത് പാചകവാതക വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 1135രൂപയായി. കൊവിഡും ലോക്ഡൗണും മൂലം ഭൂരിപക്ഷം ജനങ്ങള്‍ക്കും വരുമാനം കുറഞ്ഞ ഈ സമയത്ത് ഗ്യാസ് സിലിണ്ടറിന്റെ വിലകൂട്ടിയതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
7. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു. വൈറ്റ് ഹൗസിന് സമീപം കെട്ടിടങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാര്‍ ദേശീയ പതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ട് കത്തിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അഫ്രിക്കന്‍ വംശജനായ ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് ആറ് ദിവസമായി തുടരുന്ന പ്രതിഷേധം ഇന്നലെയോടെ കൂടുതല്‍ ശക്തമാകുക ആയിരുന്നു. ട്രംപിനെ സുരക്ഷക്കായി ഭൂഗര്‍ഭ മുറിയിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ ഡി.സി.സി ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡ്സിനെ തയ്യാറാക്കി നിറുത്തി. അരിസോണയിലും ബെവര്‍ലി ഹില്‍സിലും പ്രതിഷേധക്കാരും പൊലീസും ഏറ്റമുട്ടി. കുറ്റാരോപിതര്‍ ആയ നാല് പൊലീസുകാര്‍ക്ക് എതിരെ ചുമത്തിയ വകുപ്പുകള്‍ പര്യാപതം അല്ലെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.