ന്യൂയോർക്ക്: കൊവിഡ് കൊലയാളി വൈറസ് തന്നെയാണെന്നും വളരെയധികം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ കൊവിഡ് വൈറസിന് രാജ്യത്ത് അധികകാലം നിലനിൽപ്പില്ലെന്ന ഇറ്റാലിയൻ ഡോക്ടർ ആൽബർട്ടോ സാൻഗ്രില്ലോവിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ ഇക്കാര്യം പറഞ്ഞത്.
മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്ന ഇറ്റലി അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിനിടെയാണ് ഡോക്ടറുടെ പ്രതികരണം. യഥാർത്ഥത്തിൽ വൈറസ് ഇറ്റലിയിൽ അധികകാലം നിലനിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. രാജ്യത്തെ ഭയപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഒരാൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയെ കൂടാതെ ആൽബർട്ടോ സാൻഗ്രില്ലോവിന്റെ വാദത്തെ തള്ളി ആരോഗ്യ വിദഗ്ദ്ധരും രംഗത്തു വന്നു. സാൻഗ്രില്ലോവിന്റെ വാദം ശാസ്ത്രീയ പിൻബലമില്ലാത്തതാണെന്നും അസംഭവ്യമാണെന്നും ഗ്ലാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഡോ. ഓസ്കർ മക്ലീൻ പറഞ്ഞു.