mitron-

ന്യൂഡൽഹി: ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഗൂഗ്ള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണ് മിത്രോൺ. സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിരുന്നു. 4.7 സ്റ്റാറുകളും ആപ്പിന് ലഭിച്ചിരുന്നു. ഐ.ഐ.ടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാളാണ് ആപ്പ് വികസിപ്പിച്ചത്.

പ്രചാരത്തിലായ ഉടന്‍ തന്നെ ആപ് വിവാദത്തില്‍പ്പെട്ടിരുന്നു. പാകിസ്ഥാനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനിയായ ക്യുബോക്‌സസിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ് പുറത്തിറക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആപ്പ് നിർമിച്ച 'ക്യൂബോക്സസ്' വെറും 2,500 രൂപയ്ക്കാണ് ആപ്പിന്റെ സോഴ്സ് കോഡ് ഒരു ഇന്ത്യൻ ആപ്പ് ഡവലപ്പർക്ക് വിറ്റത്. 'ക്യൂബോക്സസസിന്റെ സി.ഇ.ഒ ഇർഫാൻ ഷെയ്ഖ് ആണ് ഒരു ദേശീയ മാദ്ധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്പാം ആന്‍ഡ് മിനിമം ഫങ്ഷണറി പോളിസി ലംഘിച്ചതിനെ തുടര്‍ന്നാണ് ആപ് നീക്കം ചെയ്യുന്നതെന്ന് ഗൂഗ്ള്‍ വ്യക്തമാക്കി. മറ്റ് ആപ്പുകളുടെ ഫീച്ചേഴ്‌സുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും ഗൂഗ്ള്‍ കണ്ടെത്തി. ആപ്പിന് പ്രൈവസി പോളിസി ഇല്ലെന്നും കണ്ടെത്തിയിരുന്നു.

ഇതുകാരണം, ആപ്പിലൂടെ അപ്ലോഡ് ചെയ്യുന്ന വീഡിയോകളും വിവരങ്ങളും ആർക്കും എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം.

ഓട്ടോമേറ്റഡ് സംവിധാനമോ വിസാര്‍ഡ് സേവനമോ അല്ലെങ്കില്‍ ടെംപ്ലേറ്റുകള്‍ അടിസ്ഥാനമാക്കി സൃഷ്ടിച്ചതും മറ്റ് വ്യക്തികള്‍ക്കായി ഓപ്പറേറ്റര്‍ ഗൂഗ്ള്‍ പ്ലേക്ക് സമര്‍പ്പിച്ചതുമായ ആപ്ലിക്കേഷനുകള്‍ അനുവദനീയമല്ലെന്നും പ്ലേ സ്റ്റോര്‍ വ്യക്തമാക്കി. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ ഉപയോഗിക്കരുതെന്ന വ്യാപകമായ പ്രചാരണത്തെ തുടര്‍ന്നാണ് മിത്രോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.