ന്യൂഡൽഹി: കരുതൽ ശേഖരത്തിലേക്ക് ക്രൂഡോയിൽ വാങ്ങിക്കൂട്ടി ലോക്ക്ഡൗണിൽ (ഏപ്രിൽ-മേയ്) ഇന്ത്യ ലാഭിച്ചത് 5,000 കോടി രൂപ. കൊവിഡ് ഭീതിയും ആഗോള ലോക്ക്ഡൗണും മൂലം ഡിമാൻഡ് ഇടിഞ്ഞതോടെ, ക്രൂഡോയിൽ വില രണ്ടു ദശാബ്‌ദക്കാലത്തെ ഏറ്റവും മോശം വിലയിലേക്ക് കുത്തനെ കുറഞ്ഞപ്പോഴാണ് ഇന്ത്യ കരുതൽ സംഭരണി മൊത്തമായി നിറച്ചത്. കുറഞ്ഞ വിലയിൽ കൂടുതൽ എണ്ണവാങ്ങിയാണ്, ചെലവിൽ 5,000 കോടി രൂപയുടെ നേട്ടം ഇന്ത്യ കൊയ്‌തത്. 5.33 മില്യൺ ടണ്ണാണ് ശേഖരിച്ചതെന്നും ഇത് ഇന്ത്യയുടെ ഒമ്പതര ദിവസത്തെ ഉപഭോഗത്തിന് തുല്യമാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കർണാടകയിലെ മംഗലാപുരം, പദൂർ എന്നിവിടങ്ങളിലെ കരുതൽ എണ്ണ സംഭരണികളിൽ പാതിയോളമേ ലോക്ക്ഡൗണിന് മുമ്പ് നിറഞ്ഞിരുന്നുള്ളൂ. സൗദി അറേബ്യ, ഇറാക്ക്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ എണ്ണവാങ്ങി ഈ സംഭരണികൾ നിറച്ചു. വിശാഖപട്ടണത്തെ കരുതൽ സംഭരണിയും ഇത്തരത്തിൽ നിറച്ചു. രാജ്യാന്തര വിപണിയിൽ എണ്ണവില കൂടുന്ന വേളയിലും ക്ഷാമം ഉണ്ടാകുമ്പോഴും കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ആഭ്യന്തര വിപണിയിലേക്ക് ഒഴുക്കും. ഇത്, വില വർദ്ധനയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കും.
സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് എൻറ്റിറ്റി ഒഫ് ഇന്ത്യയ്ക്കാണ് (ഐ.എസ്.ആർ.പി.എൽ) ഈ സംഭരണികളുടെ ചുമതല. 1.5 മില്യൺ ടണ്ണാണ് മംഗലാപുരം സംഭരണിയുടെ ശേഷി. ഇതിന്റെ പാതി, നേരത്തേ ഉപയോഗിച്ചിരുന്നത് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ആയിരുന്നു. 2.5 മില്യൺ ടണ്ണാണ് (ഏകദേശം 17 ദശലക്ഷം ബാരൽ) പദൂർ സംഭരണിയുടെ ശേഷി. 2018 നവംബറിൽ ഇതിന്റെ പാതി ഉപയോഗിക്കാൻ അഡ്‌നോക്കുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയിരുന്നില്ല. സൗദിയിൽ നിന്ന് കഴിഞ്ഞമാസങ്ങളിൽ 1.25 മില്യൺ ടൺ എണ്ണവാങ്ങി കേന്ദ്രം ഈ സംഭരണി നിറച്ചു.
ലോക്ക്ഡൗണിൽ ഏതാനും ഒഴിവ് മാത്രമാണ്, 1.33 മില്യൺ ടൺ ശേഷിയുള്ള വിശാഖപട്ടണം സംഭരണിയിൽ ഉണ്ടായിരുന്നത്. ഇറാക്കിൽ നിന്നുള്ള ക്രൂഡോയിലെത്തിച്ച് ഇതും നിറച്ചു.
കേന്ദ്രസർക്കാരിന് വേണ്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സിഎൽ, മാംഗ്ളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങി ഈ സംഭരണികളിൽ എത്തിച്ചത്. ഇതിനുള്ള പണം പിന്നീട് കേന്ദ്രം ഈ കമ്പനികൾക്ക് കൈമാറും.
83%
ഉപഭോഗത്തിന് ആവശ്യമായ 83 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ റിഫൈനറികൾ 65 ദിവസത്തേക്കുള്ള ക്രൂഡോയിലാണ് സംഭരിച്ചുവയ്ക്കുന്നത്. കരുതൽ ശേഖരം കൂടിച്ചേർക്കുമ്പോൾ ഇത് 87 ദിവസത്തേക്കുള്ളതാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) നിർദേശിച്ചിട്ടുള്ളത് 90 ദിവസത്തേക്കുള്ള ഇന്ധനം സംഭരിച്ച് വയ്ക്കണമെന്നാണ്.