indrans

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് പ്രതീക്ഷയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രൻസ് വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. കൊച്ചുകുട്ടികൾ തങ്ങളുടെ കുടുക്കകൾ പൊട്ടിച്ചും അമ്മമ്മാർ വളർത്തുമൃഗങ്ങളെ വിറ്റും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും നമ്മൾ ഇനിയും നമ്മളാൽ കഴിയുന്ന തുകകൾ, അതെത്ര ചെറുതാണെങ്കിലും, നൽകണമെന്നും ഇന്ദ്രൻസ് ആവശ്യപ്പെടുന്നു.

ഇന്ദ്രൻസിന്റെ വാക്കുകൾ:

'എനിക്കിപ്പോൾ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വാക്കേതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് പ്രതീക്ഷയാണെന്ന്. കാരണം കുറിച്ച് മാസമായിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ വന്ന വഴികൾ ഞാൻ നോക്കി. കൊച്ചു കുട്ടികൾ കുടുക്ക പൊടിച്ചതും സമ്മാനം കിട്ടിയതും കൊടുത്തു. ആകെയുള്ള ആടിനെ വിറ്റതും നുള്ളി പെറുക്കി വച്ചതും അമ്മമാർ കൊടുത്തു.

സ്‌കൂളും കോളെജ്ഉം ഇല്ലാത്തത് കൊണ്ട് ചെറിയ ജോലികൾ ചെയ്തുണ്ടാക്കിയ വരുമാനം കൊടുത്ത വിദ്യാർത്ഥികളുണ്ട്. ഓട്ടോ ഓടിക്കിട്ടിയ കൂലി കൊടുത്ത ചേട്ടന്മാരുണ്ട്. പെൻഷൻ കിട്ടിയ കാശ് കൊടുത്തവരുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടി വച്ചിരുന്ന കാശ് കൊടുത്തവരുമുണ്ട്. ഒരു രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടാമോ എന്ന് അഞ്ഞൂറ് പേരോട് ചോദിച്ച് ചെയ്യിച്ചവരുണ്ട്.

ഇവരെല്ലാം ഇത് ചെയ്തത് ഒരു കാരണം കൊണ്ടാണ്. പ്രതീക്ഷ. നമ്മുക്കൊന്നിച്ചിനിയും മുന്നോട്ട് പോകണമെന്ന പ്രതീക്ഷയാണത്. നമ്മൾ മലയാളികൾ പ്രതീക്ഷയുള്ള മനുഷ്യരാണ്. അതുകൊണ്ടാണ് നിപ്പായും പ്രളയവുമെല്ലാം കഴിഞ്ഞും നമ്മൾ മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ ഒരു ചക്രമാണ്. നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേക്ക്, നമ്മുക്ക് ചുറ്റും തന്നെ എത്താനുള്ളതാണ്.

അങ്ങനെ ആ ചക്രം കറങ്ങി മുന്നോട്ട് പോകും. ഒരുപാട് ദൂരം. അതുകൊണ്ട് നമ്മുക്ക് ഇനിയും കൊടുക്കാം. എത്ര ചെറുതാണെങ്കിലും, പ്രതീക്ഷയോടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. അതെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളം വാക്ക് പ്രതീക്ഷയാണ്.'