rape

തിരുവനന്തപുരം: കണിയാപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതികളെ പിടികൂടിയത്. ഭർത്താവുൾപ്പെടെ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഭർത്താവിനൊപ്പം പോത്തൻകോട്ടെ വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇരുവരും ഇടയ്ക്ക് പുതുക്കുറിച്ചിയിൽ ബീച്ചിലേക്ക് പോകാറുണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ ഇവർ പുതുക്കുറിച്ചിയിലേക്ക് പോയി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം ഭർത്താവ് അവിടെയുണ്ടായിരുന്ന ആറുപേർക്കൊപ്പം മദ്യപിച്ചു. യുവതിക്കും നിർബന്ധിച്ച് മദ്യം നൽകിയ ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി. അവിടെ നിന്ന് ഇറങ്ങി ഓടിയ യുവതി വഴിയിൽ കണ്ട ഒരു വാഹനത്തിൽ കൈകാണിച്ചു കയറി. ഇതോടെ നാട്ടുകാർ വിവരമറിയുകയും ഇവർ യുവതിയെ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞതോടെ കഠിനംകുളം പൊലീസ് വീട്ടിലെത്തി യുവതിയെ ആശുപത്രിയിലാക്കി. തുടർന്നാണ് ഭർത്താവിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.

യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അബോധാവസ്ഥയിൽ ആയതിനാൽ പോലീസിന് യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.