ലക്നൗ: ഒരേ സമയം 25 സ്കൂളുകളിൽ അദ്ധ്യാപികയായി ജോലി ചെയ്ത് ഒരു കോടിയിലേറെ ശമ്പളം വാങ്ങിയ അദ്ധ്യാപികയ്ക്കെതിരെ അന്വേഷണം. കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അദ്ധ്യാപികയായ അനാമിക ശുക്ലയാണ് ഒരേസമയത്ത് 25 സ്കൂളുകളിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയത്. അദ്ധ്യാപകരുടെ ഡാറ്റാബേസ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമേഠി, അംബേദ്കർനഗർ, റായ്ബറേലി, പ്രയാഗ്‍രാജ്, അലിഗഡ് തുടങ്ങിയ ജില്ലകളിലാണ് ഇവർ അദ്ധ്യാപികയായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഫെബ്രുവരി വരെയുള്ള 13 മാസത്തിനിടെ ഒരു കോടി രൂപയോളമാണ് ഇവർ ശമ്പള ഇനത്തിൽ സർക്കാരിനെ കബളിപ്പിച്ച് കൈപ്പറ്റിയത്.
ആരോപണങ്ങൾ ശരിയാണെങ്കിൽ അദ്ധ്യാപികയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.സതീഷ് ദ്വിവേദി പറഞ്ഞു.