ചണ്ഡിഗർ: തന്നോട് മോശമായി സംസാരിച്ചുവെന്നാരോപിച്ച് യുവാവിനെ ചെരുപ്പിന് തല്ലി ടിക്ക് ടോക്ക് താരവും ബി.ജെ.പി നേതാവുമായ സൊണാലി ഫൊഗാട്ട്. ഹരിയാനയിലെ ഹിസാറിലുള്ള ബാൽസമന്ത് എന്ന് പേരുള്ള ചന്തയിൽ വച്ചാണ് സംഭവം നടന്നത്. ഹിസാർ മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുൽത്താൻ സിംഗ് ആണ് സൊണാലിയുടെ കോപത്തിനിരയായത്.
ചന്ത സന്ദർശിക്കാൻ എത്തിയ സൊണാലിയോട് സുൽത്താൻ സിംഗ് തങ്ങളുടെ ധാന്യ ശേഖരണത്തിന് തടസം നിൽക്കുന്നുവെന്ന് ഏതാനും കർഷകർ പരാതി പറഞ്ഞിരുന്നു. തുടർന്ന് ഇയാളുമായി സൊണാലി സംസാരിക്കുകയും അത് വാക്കുതർക്കത്തിലും കയ്യാങ്കളിയയിലും കലാശിക്കുകയായിരുന്നു.
What about men's rights? #SonaliPhogat https://t.co/5LaGSIHzj5
'എന്ത് ധൈര്യത്തിലാണ് എന്നോട് നീ അനാവശ്യം പറഞ്ഞതെന്ന്' ചോദിച്ചുകൊണ്ട് സൊണാലി സുൽത്താനെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി പേർ സൊണാലിയുടെ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പൊലീസുകാർ സൊണാലിയുടെ പ്രവർത്തി നോക്കി നിൽക്കുന്നതും കാണാം.
എന്നാൽ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ചെന്ന തന്നോട് സുൽത്താൻ സിംഗ് താൻ 'വളരെ മനോഹരിയായ സ്ത്രീയാണെ'ന്നും കർഷകർ വേണ്ടി ചന്തകൾ കയറിയിറങ്ങരുതെന്നും പറഞ്ഞതായാണ് സൊണാലി പറയുന്നത്. തുടർന്ന് കോപം നിയന്ത്രിക്കാനാകാതെയാണ് താൻ അയാളെ തല്ലിതാണെന്നും അവർ പറയുന്നു. സംഭവത്തിൽ ബി.ജെ.പി നേതാവും സുൽത്താൻ സിംഗും ഹിസാർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്..