ഷിംല: ഗോതമ്പ് പൊടി പൊതിഞ്ഞ സ്‌ഫോടക വസ്തു ഭക്ഷിച്ച ഗർഭിണിയായ പശുവിന്റെ താടിഭാഗം തകർന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. ഗുർദിയാൽ സിംഗ് എന്നയാളുടെ പശുവിനാണ് ഇത്തരത്തിൽ ഒരു ക്രൂരത നേരിവേണ്ടി വന്നത്. അയല്‍വാസിയായ നന്ദ്‌ലാല്‍ എന്നയാള്‍ ബോധപൂര്‍വ്വം പശുവിന് സ്‌ഫോടകവസ്തു നല്‍കിയെന്നാണ് ഗുർദിയാൽ സിംഗ് ആരോപിക്കുന്നത്.
നന്ദലാലിന്റെ വിളകള്‍ നശിപ്പിച്ചതിന്റെ പ്രതികാരമായാണ് അയാൾ പശുവിന് സ്‌ഫോടകവസ്തു നല്‍കിയതെന്നും ഗുർദിയാൽ പറയുന്നു. ഇദ്ദേഹം പശുവിന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യവും പങ്കുവച്ചിട്ടുണ്ട്.
മെയ് 26ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗോതമ്പ് പൊടിയില്‍ സ്‌ഫോടകവസ്തു നിറച്ച് പശുവിന് നല്‍കിയതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൃഗസംരക്ഷണ നിയമം അനുസരിച്ച് ഹിമാചല്‍ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.