madhya-pradesh

ഭോപ്പാൽ: ആശുപത്രി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് വയോധികനെ കിടക്കയിൽ കെട്ടിയിട്ട് അധികൃതർ. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ ‌ കാലുകളും കൈകളും ആശുപത്രി ഭരണകൂടം കട്ടിലില്‍ കെട്ടിയിട്ടതായി ഇയാളുടെ കുടുംബം ആരോപിച്ചു. മദ്ധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം.

"ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഞങ്ങൾ 5000 രൂപ അടച്ചിരുന്നു. എന്നാൽ ചികിത്സ കുറച്ചു ദിവസം കൂടി നീണ്ടപ്പോൾ ബിൽ അടയ്ക്കാൻ പണമില്ലായിരുന്നു"-വയോധികന്റെ മകൾ പറഞ്ഞു.

അതേസമയം, ഇദ്ദേഹത്തിന് അപസ്മാര രോഗമുണ്ടെന്നും പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്ന് ആശുപത്രി അവകാശപ്പെട്ടു. 'ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,'- ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. മാനുഷിക പരിഗണനവച്ച് അയാളുടെ ബിൽ എഴുതി തള്ളിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിഷയത്തില്‍ ഇടപെടുകയും ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താന്‍ ഷാജാപൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.