പുന്നപ്ര വയലാർ സമരകാലത്ത് വി.എസ് ജനിച്ച് വളർന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്ര വയ്‌ക്കുകയും, ജ്യേഷ‌്ഠത്തിയെ ഇറക്കിവിടാനും ശ്രമിച്ച സംഭവം അധികമാർക്കും അറിയില്ല. അന്നത്തെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വി.എസിന്റെ ജ്യേഷ്‌ഠനായ വി.എസ് ഗംഗാധരന്റെ മകൻ പീതാംബരൻ.
'സമരത്തിൽ പങ്കെടുത്ത് ഒളിവിൽ പോയ വി.എസിനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയത്. അവർ വീട് ചുറ്റും വളഞ്ഞു. എന്റെ അമ്മ അന്ന് മൂത്ത സഹോദരിയെ ഗർഭം ധരിച്ചിരിക്കുന്ന സമയമാണ്. പട്ടാളക്കാർ ചുറ്റും കൂടിയപ്പോഴേക്കും അമ്മ പേടിച്ചുപോയി. എന്നാൽ അതിൽ നല്ല ഒരു ഓഫീസർ ഉണ്ടായിരുന്നു. സഹോദരി അച്യുതാനന്ദൻ എവിടെയുണ്ടെന്ന് സത്യം പറഞ്ഞാൽ മതി, ഞങ്ങൾ ഒന്നും ചെയ്യില്ല എന്ന് അദ്ദേഹം അമ്മയോട് പറഞ്ഞു. വി. എസ് അന്ന് പൂഞ്ഞാറിൽ ഒളിവിൽ പൊയ്‌ക്കഴിഞ്ഞിരുന്നു. അമ്മയ്‌ക്ക് ഇതൊന്നും അറിയുകയും ഇല്ല.
അങ്ങനെ വി.എസിനെ കിട്ടാതെ വന്നതോടെ പട്ടാളം വീട് രാജമുദ്ര വച്ചു. വസ്‌ത്രങ്ങൾ മാത്രം എടുത്ത് ഇറങ്ങക്കൊള്ളാൻ പറഞ്ഞു. അച്യുതാനന്ദൻ ഇവിടെ വരാറില്ലെന്നും, ഇത് അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്റെ വീടാണെന്നും അമ്മ പറഞ്ഞെങ്കിലും പട്ടാളം ആദ്യം വിശ്വസിച്ചില്ല. ഒടുവിൽ അയൽപക്കക്കാരോട് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പട്ടാളക്കാർ വീട് തുറന്നു കൊടുത്തതെന്ന് പീതാംബരൻ പറയുന്നു.
വെന്തലത്തറയിലെ വീട് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പനയക്കുളങ്ങര ഗവൺമെന്റ് ഹൈസ്‌കൂളിന് കിഴക്കുവശത്താണുള്ളത്. വി.എസ് മുഖ്യമന്ത്രിയായ സമയത്ത് വി.എസിന്റെ ഇളയ സഹോദരി ആഴിക്കുടിയാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.