anju

കോട്ടയം: പാലായിൽ കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് മീനച്ചിലാറ്റിൽ കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തിൽ പൊങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലൽകോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് ചേർപ്പുങ്കലിലെ ബി.വി.എം ഹോളിക്രോസ്‌ കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. പരീക്ഷയെഴുതാൻ വേണ്ടി കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് അധകൃതർ പുറത്താക്കിയിരുന്നു. തുടർന്ന് അഞ്ജുവിനെ കാണാതാവുകയായിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് കുട്ടി ആറ്റിൽ ചാടിയതെന്ന് അഞ്ജുവിന്റെ അച്ഛൻ ആരോപിച്ചു.

അഞ്ജു പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാർക്കുണ്ടായിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന പാരലൽകോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാൾടിക്കറ്റിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന്‌ കോപ്പിയടിച്ചതിനാലാണ് വിദ്യാർഥിനിയെ പുറത്താക്കിയതെന്നാണ്‌ഹോളിക്രോസ്‌കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകുമെന്നും കോളേജ് അധികൃതർ പറയുന്നു.