സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമായ ആളാണ് സുരേഷ്ഗോപി. നടൻ, എംപി എന്നിവയ്ക്കെല്ലാം മുകളിൽ നല്ല മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെക്കുറിച്ച് അറിയാവുന്നവർ പറയുന്നത് . അത്തരത്തിൽ സുരേഷ് ഗോപിയെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഛായാഗ്രാഹകനായ അഴകപ്പൻ.
പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യത്വപരമായി ഇടപെടുന്ന നേതാക്കന്‍മാരെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറയുന്നു. തന്റെ സുഹൃത്തായ റസാഖിനും കുടുംബത്തിനും സുരേഷ് ഗോപി ചെയ്ത സഹായത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായാണ് അഴകപ്പൻ സുരേഷ് ഗോപിയെക്കുറിച്ച് കുറിച്ചത്.
റസാഖിന്റെ കുറിപ്പ്
സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടില്‍ നിന്ന് വളരെ ദൂരെയായിരുന്നു. സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു. എന്നും നന്മ ചെയ്യാന്‍ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവര്‍ക്കെല്ലാമറിയാം , മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേള്‍ക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു .അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.
ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗര്‍ഭിണിയായ എന്റെ മകള്‍ക്കും അവളുടെ രോഗിയായ ഭര്‍ത്താവിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും നാട്ടിലേക്കു വരാന്‍ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കയ്യില്‍ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ആ മഹാ മനസിന് ഞാന്‍ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാര്‍ത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സില്‍ സൂക്ഷിക്കും. എന്നും ഹൃദയത്തില്‍ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കും.
ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്ത് വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉണ്ടാവട്ടെ. തീര്‍ച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകള്‍ ഉണ്ടാവും.തീര്‍ച്ച, ഇതായിരുന്നു റസാഖ് കണ്ണൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
അഴകപ്പന്റെ പോസ്റ്റ്
അതെ, ഇത് സത്യമാണ്. റസാഖ് എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്താണ്. മാത്രമല്ല നല്ലൊരു മനുഷ്യനും. ഈ സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ എനിക്ക് അറിയാം. സുരേഷ് ഗോപി എംപിയെ സമീപിച്ചപ്പോൾ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരിക്കൽ പോലും എന്റെ സുഹൃത്തിന്റെ പേരോ കുടുംബ വിവരങ്ങളോ ചോദിച്ചില്ല. പാസ്പോർട്ട് വിവരങ്ങൾ ചോദിച്ചു. അതിന്റെ കൂടെ പ്രധാന കാര്യങ്ങളും. പിന്നീട് ആ കുടുംബം ഇവിടെ എത്തുന്നതു വരെ അദ്ദേഹം ഓരോ കാര്യങ്ങളും വ്യക്തിപരമായി തിരക്കുന്നുണ്ടായിരുന്നു. ഈദ് ദിനത്തിനു മുമ്പ് തന്നെ അവർ സ്വന്തം നാട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങളിൽ
മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം വ്യക്തിത്വങ്ങളെയാണ് നമുക്ക് ആവശ്യം.