തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് ഹോട്ട് സ്പോട്ടുകൾ കൂടി. പാലക്കാട് ജില്ലയിലെ ഷൊർണൂർ, മലപ്പുറം ജില്ലയിലെ മൂർക്കനാട്, കുറുവ, കല്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
കേരളത്തിൽ ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറത്ത് നിന്നുള്ള 14 പേർക്കും, കോഴിക്കോട് നിന്നുള്ള 13 പേർക്കും, കാസർഗോഡ് നിന്നുള്ള 8 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണൂരിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള 3 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാൻ -5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോർദാൻ-1) 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡൽഹി-2, കർണാടക-1) വന്നതാണ്. തൃശൂർ ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂർ ജില്ലയിലെ 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപിൽനിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് ഒന്നിന് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് 16 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.