കൊല്ലം: വയസ് 23, ഉദ്ഘാടനം ചെയ്തത് ആയിരത്തി മുന്നൂറിൽപരം ചടങ്ങുകൾ, അതും കേരളത്തിനകത്തും പുറത്തുമുള്ള ക്യാമ്പസുകളിൽ! അനുനന്ദ് ക്യാമ്പസുകളുടെ ഹീറോ ആയതങ്ങിനെയാണ്. കൂട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് സകലകലാ വല്ലഭൻ! ഡാൻസിലും കീബോർഡിലും പുല്ലാങ്കുഴലിലും ഗിത്താറിലും ഡ്രംസിലും അക്രോബാറ്റിക്സിലും ഏരിയൽ ഡാൻസിലുമൊക്കെ മികവുകാട്ടിയ കൂട്ടുകാരനെ അങ്ങിനെ വിളിക്കാതിരിക്കുന്നതെങ്ങിനെ.
ആറാം വയസിൽ അക്രോബാറ്റിക് ഡാൻസിലൂടെയാണ് അനുനന്ദ് കലാജീവിതത്തിന് തുടക്കമിട്ടത്. വെളിയം ഹിന്ദുസ്ഥാൻ ഫൈൻ ആർട്സിൽ വെളിയം രാജേഷ് മാസ്റ്ററുടെ ശിക്ഷണത്തിൽ അന്ന് പഠനം തുടങ്ങുമ്പോൾ സഹോദരൻ അനന്തുവും ഒപ്പമുണ്ടായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഇരുവരും ടി.വി ചാനലുകളിലടക്കം മിന്നിത്തിളങ്ങി. കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.
ഹൈസ്കൂൾ പഠനകാലത്ത് മിമിക്രിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹയർ സെക്കൻഡറി പഠിക്കുമ്പോൾ വൃന്ദവാദ്യവുമായെത്തിയാണ് സംസ്ഥാന തലത്തിൽ മികവിന്റെ എ ഗ്രേഡ് സ്വന്തമാക്കിയത്. ഡൽഹി സ്കൂൾ ഒഫ് ഡ്രാമയിൽ നാടകം അവതരിപ്പിക്കാൻ സെലക്ഷൻ കിട്ടിയ അൻപത് പേരിൽ അനന്ദുവും ഉൾപ്പെട്ടു. പോളിടെക്നിക് പഠനകാലത്ത് പ്രമുഖ ചാനലിന്റെ ഉഗ്രം ഉജ്ജ്വലം പരിപാടിയിലൂടെ അനുനന്ദും അനന്ദുവും വിസ്മയ പ്രകടനം കാഴ്ചവച്ചു.
കോസ്മിക് രാജന്റെ ശിക്ഷണത്തിൽ കീബോർഡ് പഠനം തുടങ്ങി. പോളി ടെക്നിക് കലോത്സവത്തിലും തുടർച്ചയായി മൂന്നുവർഷവും വൃന്ദവാദ്യത്തിൽ ആദ്യ സമ്മാനങ്ങൾ നേടിയെടുത്തു. യൂടൂബ് കണ്ട് പുല്ലാങ്കുഴൽ പഠനത്തിന് തുടക്കമിട്ടിരുന്നു. പോളി ഫസ്റ്റ് ക്ലാസോടെ പാസായ ശേഷം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. പഠനത്തിരക്കിനിടയിലാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുക.
ഉദ്ഘാടകനും, വിശിഷ്ഠ അതിഥിയുമായി രണ്ടുവർഷത്തിനുള്ളിൽ മുന്നൂറ് വേദികളിൽ പങ്കെടുത്തു. അദ്ധ്യാപകർ വേണ്ട പ്രോത്സാഹനവും ഇക്കാര്യത്തിന് നൽകുന്നുണ്ട്. രണ്ട് സിനിമകളിലും അഭിനയിക്കാൻ അവസരമൊരുങ്ങി. കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ നന്ദനത്തിൽ പരേതനായ സത്യശീലന്റെയും പ്രീതയുടെയും മകനായ അനുനന്ദിന് നാടിന്റെ ഒന്നാകെയുള്ള പ്രോത്സാഹനവുമുണ്ട്. സബ് ഇൻസ്പക്ടറായിരുന്ന പിതാവിന്റെ പെട്ടെന്നുള്ള മരണം ഒന്നുലച്ചെങ്കിലും കലാജീവിതത്തിലൂടെ ഉയിർത്തെഴുന്നേൽക്കാൻ കഴിഞ്ഞത് വിജയത്തിന്റെ വഴിയൊരുക്കി. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ഇന്റിവുഡ് ടാലന്റ് ഹണ്ടിലും ജേതാവായി. ലോക്ക് ഡൗൺ കാലത്തും ഓൺലൈനിൽ സജീവമായി അനുനന്ദുണ്ടായതിനാൽ ആരാധകർക്കും മുഷിച്ചിലുണ്ടായില്ല. ആവശ്യപ്പെടുന്ന സംഗീത ഉപകരണവുമായെത്തിയാണ് പ്രകടനം. നൂറുകണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ലൈവ് അവതരിപ്പിച്ചു.