kaumudy-news-headlines

1. ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച വാദ പ്രതിവാദങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. വിവാദം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍. ഗുരുവായൂരില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. ഓണ്‍ലൈന്‍ ബുക്കിംഗ് ഫലപ്രദമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിന് ആയി ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ ആരംഭിക്കും. മിഥുനമാസ പൂജയ്ക്കും ഉത്സവത്തിനും ആയുള്ള ബുക്കിംഗ് ആണ് ആരംഭിക്കുക.


2. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പ്രവേശനത്തിന് ഉള്ള ബുക്കിംഗ് നടത്തുമ്പോള്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണ് എന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗ് നടത്തും. വി.ഐ.പി ദര്‍ശനം ഉണ്ടാകില്ല. ഈ മാസം 14ന് ആണ് നട തുറക്കുന്നത്, ജൂണ്‍ 19ന് ആണ് ഉത്സവ കൊടിയേറ്റ്. അതേസമയം, ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
3. കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനം കേരള സര്‍ക്കാര്‍ ചാടിപ്പിടിച്ച് നടപ്പാക്കുക ആയിരുന്നില്ല. ഇക്കാര്യത്തില്‍ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത് എന്നും മന്ത്രി പറഞ്ഞു. ഇരിക്കുന്ന പദവിയുടെ മഹത്വം വി.മുരളീധരന്‍ മനസിലാക്കണം. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നത് എന്നും ദേവസ്വം മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ആണ് വി.മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത്. ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.
4. ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പരീക്ഷ നടത്തിയ കോളേജിന് എതിരെ അഞ്ജുവിന്റെ കുടുംബം. അഞ്ജുവിന്റെ മരണത്തിന് കാരണം അദ്ധ്യാപകരുടെ മാനസിക പീഡനം. മാനസിക പീഡനം സഹിക്കാതെ ആണ് അഞ്ജു പി ഷാജി മരിച്ചത് എന്ന് അച്ഛന്‍ ഷാജി. പരീക്ഷാ ഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. ഉത്തര സൂചിക കണ്ടത് പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷം. ഹോള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേത് അല്ലയെന്നും പിതാവി പറഞ്ഞു. കുട്ടിയെ പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥി കോപ്പി അടിച്ചുവെന്നത് ആരോപണം മാത്രം. കോളേജ് പ്രിന്‍സിപ്പാളിനെയും അദ്ധ്യാപകനെയും അറസ്റ്റ് ചെയ്യണം എന്നും അഞ്ജുവിന്റെ പിതാവ് ആരോപിച്ചു.
5. അതേസമയം, വിദ്യാര്‍ത്ഥിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മാനദണ്ഡം അനുസരിച്ച് ആണോ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജ് പ്രവര്‍ത്തിച്ചത് എന്ന് അറിയാന്‍ പൊലീസ് ഇന്ന് എം.ജി സര്‍വകലാ ശാലയിലെത്തി പരീക്ഷാ കണ്ട്രോളറുടെ വിശദീകരണം തേടും. തുടര്‍ന്നാകും കോളേജിന് എതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുക. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുത്തത് എന്നാണ് കോളജിന്റെ വിശദീകരണം. സംഭവം വിവാദമായ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
6. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് എതിരായ കള്ളപ്പണ കേസില്‍ പരാതി പിന്‍വലിക്കാന്‍ തനിക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്ന് ഹര്‍ജിക്കാരന്‍ ആയ ഗിരീഷ് ബാബു. കൈക്കൂലി ആവശ്യം ഉണ്ടായിരുന്നു എങ്കില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കില്ലാ ഇരുന്നു. ഗിരീഷ് ബാബു ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ആണ് ശ്രമിക്കുന്നത് എന്ന് ആണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം. പരാതിയുടെ പേരില്‍ ഭാവിയില്‍ ഉപദ്രവിക്കാതെ ഇരിക്കാന്‍ 10 ലക്ഷം രൂപ വേണം എന്ന് ഗിരീഷ് ബാബു ആവശ്യപ്പെട്ടു എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു
7. കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി കൈമാറിയത് സംബന്ധിച്ച കേസ് നല്‍കിയ ഗിരീഷ് ബാബുവിനെ ഭീഷണി പെടുത്തി എന്നാണ് പരാതി. ഗിരീഷ് ബാബുവിനെ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഘവും ഭീഷണിപ്പെടുത്തി എന്ന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു
8. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇത് വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20.26 ലക്ഷമായി, മരണം 1.13 ലക്ഷവും. ബ്രസീലിലും റഷ്യയിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയില്‍ 5971 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയ സാഹചര്യത്തില്‍ ലോകത്ത് കോവിഡ് 19ത്തിന്റെ വ്യാപനം കൂടുതല്‍ സങ്കീര്‍ണം ആകുക ആണെന്ന മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടു പോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.