കടം ചോദിച്ച് സ്റ്റേഷനിലെത്തിയ കുടുംബത്തിന് അകമഴിഞ്ഞ സഹായവുമായി കേരള പൊലീസ്. നിർധനയായ യുവതി 2000 രൂപ കടം ചോദിച്ചാണ് പാലോട് പൊലീസ് സ്റ്റേഷനിലെത്തിയത്. അവരുടെ നിസ്സഹായത മനസ്സിലാക്കിയ എസ്.എെ 2000 രൂപയോടൊപ്പം ഭക്ഷണസാധനങ്ങൾ കൂടി വാങ്ങി നൽകിയാണ് വീട്ടമ്മയെയും മക്കളെയും മടക്കി അയച്ചത്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പാലോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മഹാമനസ്കത പുറം ലോകം അറിയുന്നത്.
ഫേസ്ബുക്ക് പോസറ്റിന്റെ പൂർണ്ണ രൂപം
കടം ചോദിച്ചു സ്റ്റേഷനിൽ ഒരു കുടുംബം; കയ്യയച്ച് സഹായിച്ച് പൊലീസുകാർ..
കരുണയും കരുതലുമായി പാലോട് പോലീസ് സ്റ്റേഷൻ
പൊലീസ് സ്റ്റേഷനുകളിൽ പല തരം പരാതിക്കാർ എത്താറുണ്ടെങ്കിലും 2000 രൂപ കടം തരാമോ ആവശ്യവുമായി ഒരു കുടുംബം പാലോട് പൊലീസ് സ്റ്റേഷനിലെത്തിയത് ഇതാദ്യം. കടം അഭ്യർഥിച്ചു പാലോട് എസ്ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുകയാണ്. മക്കൾ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാൻ പോകുന്നതിനു പോലും കയ്യിൽ പണമില്ല.
2000 രൂപ കടമായി തരണം. വീട്ടുജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാം. കത്തു വായിച്ച എസ്ഐ സതീഷ്കുമാർ ഉടൻ 2000 രൂപ നൽകി. കാര്യങ്ങളൊക്കെ തിരക്കിയപ്പോൾ, ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്. #keralapolice