കാൻബറ: കായിക ലോകത്തെ ഞെട്ടിച്ച് മുൻ സൂപ്പർകാർ റേസർ റെനി ഗ്രേസി കാറോട്ട മത്സരങ്ങൾ ഉപേക്ഷിച്ച് പോൺ ഫിലിം നായികയായി മാറി. ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ മാതൃകയിൽ ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലുമായി നടത്തിവരുന്ന കാറോട്ട മത്സരമാണ് സൂപ്പർകാർസ് ചാമ്പ്യൻഷിപ്പ്. ഇൗ ചാമ്പ്യൻഷിപ്പിൽ മുഴുവന്‍ സമയ മത്സരം പൂർത്തിയാക്കിയ ആദ്യ വനിതാ താരമാണ് റെനി.
ബ്രിസ്‌ബെയ്ൻ സ്വദേശിയായ റെനി ഒരു അഭിമുഖത്തിലാണ് താൻ റേസിംഗ് വിട്ടെന്നും പോൺ ഫിലിം മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അറിയിച്ചത്. പണത്തിനു വേണ്ടി തന്നെയാണ് ഈ തീരുമാനമെന്നു പറഞ്ഞ താരം ഇതുവരെ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനവും ഇതുതന്നെയാണെന്നും വ്യക്തമാക്കി. പുതിയ രംഗത്തേക്ക് തിരിഞ്ഞ് ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളർ (ഏകദേശം 19 ലക്ഷത്തോളം രൂപ) സമ്പാദിക്കാനായെന്നും റെനി വെളിപ്പെടുത്തി. മാസം 90,000 ഡോളർ (ഏകദേശം 68 ലക്ഷത്തോളം രൂപ) ആണ് ഇപ്പോൾ താരം സമ്പാദിക്കുന്നത്.
റെനിയുടെ അഭിമുഖം പുറത്തുവന്നതിനു പിന്നാലെ സൂപ്പർകാർസ് അധികൃതരും പ്രതികരണവുമായി രംഗത്തെത്തി. റെനിയുടെ നീക്കത്തെ കുറിച്ച് അറിഞ്ഞുവെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും സൂപ്പർകാർസ് പ്രസ്താവനയില്‍ പറഞ്ഞു. റെനിക്ക് ഇനി മത്സരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
''കാറോട്ട മേഖലയില്‍ ഞാൻ പ്രതീക്ഷിച്ച കാര്യങ്ങളൊന്നും തന്നെ എനിക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. ആവശ്യമായ പ്രതിഫലം പോലും ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ സ്വപ്‌നങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. അതിനാലാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തും തന്നെ പറഞ്ഞോട്ടെ. ഞാനത് കാര്യമാക്കുന്നില്ല. ഞാനിപ്പോൾ നന്നായി സമ്പാദിക്കുന്നുണ്ട്''
ഡെയ്‌ലി ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ റെനി പറഞ്ഞത്.