-m-b-rajesh

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. വിവിധ മതസംഘടനകളടക്കം ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ല എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിർദേശപ്രകാരം ഇന്ന് ചില ആരാധനാലയങ്ങൾ ഭക്തർക്കായി തുറന്നുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷ്.

"ശബരിമലയിൽ ഭക്തരെ തടഞ്ഞും, നെയ്ത്തേങ്ങ കൊണ്ട് എറിഞ്ഞ് തല പൊട്ടിച്ചും 'വിശ്വാസം രക്ഷിച്ചവർ ' അവസാന അടവെടുത്തിരിക്കുകയാണ്. കൊറോണ തുടങ്ങിയതു മുതൽ അടവുകൾ പലതും പയറ്റി പരാജയപ്പെട്ടവരാണ്. അതിർത്തിയിൽ അലമ്പുണ്ടാക്കി. ആശുപത്രിയിൽ നഴ്സുമാരുടെ വായിൽ ലഡു വെച്ചു കൊടുത്തു. കൊറോണ വാർഡിൽ ആളെക്കൂട്ടി ഉദ്ഘാടനം നടത്തി പടർത്താൻ നോക്കി. പരീക്ഷ വരെ മുടക്കാൻ നോക്കി. ഒന്നും വേണ്ടത്ര ഫലിച്ചില്ല-"അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുവർണ്ണാവസര വാദികൾ വീണ്ടും രംഗത്ത്! വിശ്വാസികൾ ജാഗ്രതൈ.....

ആരാധാനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സർക്കാർ. കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി. സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്ക്. സഹനടൻമാരായ ചെന്നിത്തല-മുല്ലപ്പള്ളിമാർ മാത്രമല്ല പണിയില്ലാതായ പഴയ ശബരിമല കറക്കു കമ്പനി മുഴുവൻ സടകുടഞ്ഞെഴുന്നേറ്റു. കേന്ദ്രം പറഞ്ഞിട്ടും ക്ഷേത്രം തുറക്കാത്ത, വിശ്വാസം തകർക്കുന്ന മാർക്സിസ്റ്റ് സർക്കാരിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് രണ്ടാം വിശ്വാസ സംരക്ഷണം സ്വപ്നം കണ്ട് കോൾമയിർ കൊണ്ടു.

കൊട്ടക്കണക്കിന് വോട്ട് കിട്ടുമെന്നോർത്ത്, അധികാരാർത്തി മൂത്ത് വായിൽ വെള്ളമൂറി. പക്ഷേ സംസ്ഥാനം തുറക്കാൻ അനുമതി കൊടുത്തപ്പോൾ ആ സ്വപ്നം വീണുടഞ്ഞു. നേരെ പ്ലേറ്റ് മാറ്റി. "നിർബന്ധിച്ച് തുറപ്പിക്കുന്നേ " എന്ന കള്ളക്കരച്ചിലായി. കേട്ടാൽ തോന്നും പോലീസിനെ വിട്ട് ക്ഷേത്രം തുറപ്പിക്കുകയാണെന്ന്. ബീവറേജ് തുറക്കാമെങ്കിൽ ക്ഷേത്രം തുറന്നു കൂടെ എന്ന് ഇതുവരെ അലറിക്കൊണ്ടിരുന്നവരാണ്. എത്ര വേഗമാണ് മലക്കം മറിഞ്ഞത്.

ശബരിമലയിൽ ഭക്തരെ തടഞ്ഞും, നെയ്ത്തേങ്ങ കൊണ്ട് എറിഞ്ഞ് തല പൊട്ടിച്ചും 'വിശ്വാസം രക്ഷിച്ചവർ ' അവസാന അടവെടുത്തിരിക്കുകയാണ്. കൊറോണ തുടങ്ങിയതു മുതൽ അടവുകൾ പലതും പയറ്റി പരാജയപ്പെട്ടവരാണ്. അതിർത്തിയിൽ അലമ്പുണ്ടാക്കി. ആശുപത്രിയിൽ നഴ്സുമാരുടെ വായിൽ ലഡു വെച്ചു കൊടുത്തു. കൊറോണ വാർഡിൽ ആളെക്കൂട്ടി ഉദ്ഘാടനം നടത്തി പടർത്താൻ നോക്കി. പരീക്ഷ വരെ മുടക്കാൻ നോക്കി. ഒന്നും വേണ്ടത്ര ഫലിച്ചില്ല. ഇനി അവസാന അടവു തന്നെ ആശ്രയം. 'വിശ്വാസം അതല്ലേ എല്ലാം '. പക്ഷേ ഒരിക്കൽ ചക്ക വീണപ്പോൾ മുയൽ ചത്തെന്നു വിചാരിച്ച് വീണ്ടും ഓടിക്കൂടിയ ശബരിമല കറക്കു കമ്പനി നിരാശരായി.
" പാണ്ടൻ നായുടെ പല്ലിന് ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല"
എന്ന് കുഞ്ചൻ നമ്പ്യാർ.