ന്യൂഡൽഹി:പട്ടിണിയും തൊഴിലില്ലായ്മയും രോഗഭീതിയും കാരണം നാട്ടിലേക്ക് നടന്നു പോകാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികൾക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് എടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കുടിയേറ്റ തൊഴിലാളികളോട് മനുഷ്യത്വം കാട്ടണം. അവരെ പതിനഞ്ച് ദിവസത്തിനകം നാട്ടിൽ എത്തിക്കണമെന്ന് ആവർത്തിച്ച സുപ്രീംകോടതി, അതിനായി 24 മണിക്കൂറിനുള്ളിൽ 171 ശ്രമിക് ട്രെയിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കാൻ റെയിൽവേയോടും നിർദ്ദേശിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ.കൗൾ, എം. ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ലോക്ക് ഡൗൺ ലംഘിച്ച് വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചവർക്കെതിരെ വിവിധ സർക്കാരുകൾ 2005ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമെടുത്ത കേസുകളാണ് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്. ഒരു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുന്നത്.
തൊഴിലാളികളെ പ്രോസിക്യൂട്ട് ചെയ്യരുത്. അവരോട് പൊലീസ് മനുഷ്യത്വത്തോടെ പെരുമാറണമെന്നും കോടതി നിർദ്ദേശിച്ചു.
ഉത്തരവ് നടപ്പിലാക്കുന്നതിൻെറ പുരോഗതി വിലയിരുത്താൻ സുപ്രീംകോടതി ജൂലൈ എട്ടിന് വീണ്ടും കേസ് പരിഗണിക്കും.
സ്വന്തം സംസ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കണം
കുടിയേറ്റത്തൊഴിലാളികളെ 15 ദിവസത്തിനകം റെയിൽ മാർഗമോ റോഡ് മാർഗമോ സ്വദേശങ്ങളിൽ എത്തിക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി കഴിഞ്ഞ 5ന് തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ഉത്തരവിലും ഇത് ആവർത്തിച്ചു. തൊഴിലാളികളുടെ പാലായനവും പുനരധിവാസവുമായി ബന്ധപ്പെട്ട് കോടതി നൽകിയ നിർദ്ദേശങ്ങൾ:
മടങ്ങിപ്പോകുന്ന തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ നൈപുണ്യം അനുസരിച്ച് തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങണം