quarantine-

തിരുവനന്തപുരം: സംസ്ഥാനത്തി ക്വാറന്റൈൻ മാർഗ രേഖ പുതുക്കി. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് മാർഗരേഖ പുതുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതനുസരിച്ച് വിദേശത്ത് നിന്ന് വരുന്നവരിൽ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്കായിരിക്കും സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നൽകുന്നത്. വീട്ടിൽ സൗകര്യമുള്ളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാൻ അനുവദിക്കും. ഇവർക്ക് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവർക്ക് സ്വന്തം വാഹനത്തിലോ, ടാക്‌സിയിലോ വീടുകളിലേക്ക് മടങ്ങാം.ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പൊലീസ് ,കൊവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ,​ ജില്ലാ കളക്ടർ ഇവര്‍ക്കെല്ലാം അതുസംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിൽ എത്തിച്ചേർന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. വീട്ടിൽ സൗകര്യങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്.

ന്യൂനതകളുണ്ടെങ്കിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. സുരക്ഷിതമായ ക്വാറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവത്കരണം നടത്തും. കുട്ടികൾ,​ പ്രായമായവർ, ഇവരെല്ലാം ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീൻ ലംഘിക്കരുത്. ലംഘിച്ചാൽ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്‌സിയിലോ പോകാവുന്നതാണ്.

ആവശ്യപ്പെടുന്നവർക്ക് ഒരുക്കുന്ന ഹോട്ടൽ സംവിധാനമാണ് പെയ്ഡ് ക്വാറന്റൈൻ. പ്രത്യേകമായി ആവശ്യപ്പെട്ടാൽ ആ സംവിധാനം ഒരുക്കിക്കൊടുക്കും . ഈ രണ്ടു കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കർശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, റവന്യൂ അധികൃതർ, പൊലീസ് എന്നിവർ ഉറപ്പുവരുത്തണം.

വിമാനം വഴിയും ട്രെയിൻ വഴിയും റോഡുമാർഗവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിന് പുതിയ മാർഗരേഖയുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിലൂടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ, അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം. സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കൊവിഡ് കൺട്രോൾ റൂം വിശദമായ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റൈൻ ഉറപ്പാക്കും. അല്ലാത്തപക്ഷം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനോ പെയ്ഡ് ക്വാറന്റൈനോ ഒരുക്കും.'

സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പൊലീസ്, കൊവിഡ് കെയർ നോഡൽ ഓഫീസർ ,ജില്ലാ കളക്ടർ ഇവരെയെല്ലാം അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.