pic

കോഴിക്കോട്: സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂരവിദ്യാഭ്യാസ ഔട്ട്‌ലെറ്റുകൾ അനുവദിച്ച കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം വിവാദത്തിലായി. പത്ത് സർക്കാർ എയ്ഡഡ് കോളേജുകളാണ് സർവകലാശാല വിദൂര പഠന വിദ്യാർത്ഥികൾക്ക് സബ്സെന്‍ററുകൾ ആയി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ക്ലാസുകൾക്കുള്ള സ്ഥലപരിമിതിയും കൃത്യസമയത്ത് പഠനക്കുറിപ്പുകൾ കിട്ടാത്തതും പരാതിക്കിടയാക്കിയിരുന്നു. തുടർന്നാണ് സമാന്തര മേഖലയിൽ നിന്നുള്ള 65 സ്ഥാപനങ്ങൾക്ക് സബ് സെന്‍ററുകളുടെ ഔട്ട്‌ലെറ്റുകൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് താത്പ്പര്യമുള്ള കോളേജുകൾ ഔട്ട് ലെറ്റ് ആയി തിരഞ്ഞെടുത്തെന്നും ആരോപണമുണ്ട്.

സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം യു.ജി.സിയുടെ വിദൂര പഠന നിയമത്തിന് എതിരാണെന്ന് കാണിച്ച് പാരലൽ കോളേജ് അസോസിയേഷൻ യു.ജി.സിക്ക് പരാതി നൽകി മൂന്നുവർഷംമുമ്പ് അനധികൃതമായി കൗൺസിലിംഗ് & പ്രോഗ്രാമിന് സെന്‍ററുകൾ അനുവദിച്ചതിനെ തുടർന്ന് സർവകാലശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരം നഷ്ടമായിരുന്നു. ഇപ്പോഴുള്ള താത്കാലിക അംഗീകാരം ഈ വർഷം അവസാനിക്കുകയും ചെയ്യും.

അതേസമയം തിരഞ്ഞെടുത്ത കോളേജുകളിൽ സൗകര്യമില്ലാത്തതിനാലാണ് സമാന്തര സ്ഥാപനങ്ങളെ ആശ്രയിച്ച് ഔട്ട്‌ലെറ്റുകൾ തുടങ്ങേണ്ടി വന്നതെന്ന് സിൻഡിക്കേറ്റ് വിശദീകരിക്കുന്നു. എന്നാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എല്ലാ കോളേജുകൾക്കും സർവകലാശാല സഹയാം നൽകണമെന്നാണ് യു.ജി.സി ചട്ടം.