ആലപ്പുഴ: തോട്ടപ്പള്ളിയിൽ വിവാദമായ കരിമണൽ നീക്കം ഇടതുമുന്നണിയിൽ ചർച്ചയാകാതിരിക്കുകയാണ് സി.പി.എം ലക്ഷ്യമെന്ന് സി.പി.ഐ. കരിമണൽ നീക്കം തുടങ്ങിയ ശേഷം ആലപ്പുഴ ജില്ലയിൽ എൽ.ഡി.എഫ് യോഗം ചേരാത്തത് ദുരൂഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. എൽ.ഡി.എഫിൽ ചർച്ച ചെയ്യേണ്ട ഒരു വിഷയവും നിലവിൽ ജില്ലയിൽ ഇല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തിരിച്ചടിച്ചു.
തോട്ടപ്പള്ളിയിൽ പൊഴിയിൽ നിന്ന് കരിമണൽ നീക്കുന്ന ജോലികൾ അന്തിമഘട്ടത്തിലായിരിക്കെയാണ് വീണ്ടും വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. കെ.എം.എം.എല്ലിലേക്ക് മണൽ കൊണ്ടുപോകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും മേഖലയിൽ ശക്തമാക്കും.
തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടങ്ങിയത് മുതൽ ജില്ലയിൽ എൽ.ഡി.എഫ് യോഗം വിളിക്കാൻ കൺവീനർ കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല. പൊതുമേഖലയുടെ പേര് പറഞ്ഞുള്ള കരിമണൽനീക്കം അടിമുടി ദുരൂഹമാണ്. സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എൽ.ഡി.എഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ച ക്യാമ്പയിൻ പോലും ജില്ലയിൽ നടന്നിട്ടില്ല എന്നിങ്ങനെയാണ് സി.പി.ഐ വിമർശനം.
അതേസമയം സി.പി.ഐയുടെ ആരോപണങ്ങൾ പൂർണ്ണമായി തള്ളുകയാണ് സി.പി.എം. തോട്ടപ്പള്ളി വിഷയത്തിൽ ഇടത്‍മുന്നണിയിൽ ആലോചിക്കാതെയാണ് സി.പി.ഐ സമരം തുടങ്ങിയത്. സർക്കാരിന്‍റെ പ്രളയരക്ഷാ നടപടികളെയാണ് സി.പി.ഐ എതിർക്കുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം എൽ.ഡി.എഫ് യോഗം ചേരുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.