തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒമ്പത് സ്ഥലങ്ങളെക്കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. കണ്ണൂർ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശ്ശൂർ കോർപറേഷൻ, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുത്തോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
14 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉളളത്.
അതേസമയം കേരളത്തില്‍ ഇന്ന് 78 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽനിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്.